കോഴിക്കോട്: പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ. സോന കന്നാസിൽ പെട്രോൾ വാങ്ങിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കാറിന് തീപിടിക്കാൻ പ്രധാന കാരണം പെട്രോളാണെന്ന് പൊലീസ് കണ്ടെത്തി.
അപകടസമയം കാറിൽ പെട്രോൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അതേസമയം സോനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. കാറിന് തീ പിടിക്കാൻ കാരണം ഷോർട് സർക്യൂട്ടല്ലെന്ന് നേരത്തെ ഫോറൻസിക് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
അന്വേഷണത്തിൽ വയറുകൾക്കും പെട്രോൾ ടാങ്കിനും കേടുപാടുകൾ ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. പിന്നെ എങ്ങനെയാണ് അപകടം ഉണ്ടായതെന്നാണ് പൊലീസ് വിശദമായി അന്വേഷണം നടത്തിയത്. ഇതിനിടെയാണ് സോന പെട്രോൾ വാങ്ങുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.
ചെറുവണ്ണൂർ തെയ്യപ്പുറത്ത് താഴെ റോഡിൽ വച്ചാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. ഓടികൊണ്ടിരുന്ന കാറിൻ്റെ പിൻഭാഗത്ത് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. പിൻസീറ്റിൽ ഉണ്ടായിരുന്ന സോന അപകടത്തിൽ പൊള്ളലേറ്റ് മരിച്ചു. ഡ്രൈവിങ് സീറ്റിൽ ഉണ്ടായിരുന്ന ഭർത്താവ് റിജിന്‍ ഗുരുതരമായി പരിക്കേറ്റു. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
