
വിജിലൻസ് കേസിൽ കുറ്റവിമുക്തനായതോടെഎഡിജിപി എം.ആർ.അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവാ മെഡലിന് ശുപാർശ. ആറാം തവണയാണ് രാഷ്ട്രപതിയുടെ മെഡലിനായി അജിത് കുമാറിനെ ഡിജിപി ശുപാർശ ചെയ്യുന്നത്. എന്നാൽ ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് അജിത് കുമാറിന് എതിരായ സാഹചര്യത്തിൽ അഞ്ചുതവണയും കേന്ദ്രം മെഡൽ നിരസിച്ചിരുന്നു.സംസ്ഥാനത്തിന്റെ അടുത്ത ഡിജിപിയാകാനുള്ളവരുടെ പട്ടികയിൽ അജിത് കുമാറും ഉൾപ്പെട്ടിരിക്കെയാണ് ശുപാർശ. അജിത് കുമാറിന്റെ ജൂനിയർ ഉദ്യോഗസ്ഥർക്കുവരെ മെഡൽ ലഭിച്ചിരുന്നു. നേരത്തെ സ്തുത്യർഹ സേവനത്തിനുള്ള മെഡൽ അജിത് കുമാറിന് ലഭിച്ചിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയതിനു പിന്നാലെയാണ് ശുപാർശ. അതേസമയം എഡിജിപി വിജയനെതിരെ വ്യാജമൊഴി നൽകിയ കേസിൽ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.അജിത് കുമാറിന് രാഷ്ട്രപതിയുടെ മെഡൽ ലഭിക്കാനായാണ് ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. അജിത് കുമാറും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദമാണുണ്ടാക്കിയത്.