പത്തനംതിട്ട മെഴുവേലിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ അമ്മയായ 21 കാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇലവുംതിട്ട പൊലീസാണ് കൊലക്കുറ്റംഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ ആശുപത്രിയിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം സ്റ്റേഷനിൽ എത്തിക്കുകയും കൂടുതൽ വിവരങ്ങൾ അറിയാനായി ചോദ്യം ചെയ്യൽ തുടരുകയാണ്.

വീട്ടുകാർക്കും ആൺസുഹൃത്തിനും ഇക്കാര്യങ്ങൾ അറിയിലായിരുന്നുവെന്നാണ് പെൺകുട്ടി നൽകിയിരുന്ന മൊഴി. എന്നാൽ ഇതിൽ കൂടുതൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം സമീപത്തെ പറമ്പിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ, കുഞ്ഞിന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്ന് കണ്ടെത്തിയിരുന്നു. പ്രസവിച്ചശേഷം ആരും കാണാതെ കുഞ്ഞിനെ ചേമ്പിലയിൽ പൊതിഞ്ഞ് വീടിന് പിന്നിലെ പറമ്പിലേക്ക് എറിഞ്ഞെന്നാണ് വിദ്യാർഥിനി കൂടിയായ അമ്മ സമ്മതിച്ചിരുന്നു. എന്നാൽ കുഞ്ഞിനെ പറമ്പിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് കുഞ്ഞിന്റെ തലയ്ക്ക് പരുക്ക് പറ്റിയതെന്നാണ് പൊലീസ് വിലയിരുത്തൽ.
സ്വയം പൊക്കിൾക്കൊടി മുറിച്ചതിന് പിന്നാലെ തലചുറ്റി വീണിരുന്നുവെന്നും, ആ സമയത്ത് കുഞ്ഞിന്റെ തല ഇടിച്ചതാകാം എന്ന യുവതിയുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. രക്തസ്രാവത്തെ തുടർന്ന് ആരോഗ്യനില വഷളായ യുവതി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. എട്ടാം ക്ലാസ് മുതൽ ബന്ധമുള്ള ആൺസുഹൃത്താണ് ഗർഭത്തിന് ഉത്തരവാദി. ഇയാളെയും ഉടൻ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *