തുടര്‍ഭരണമെന്നത് മുസ്ലിം ന്യൂനപക്ഷങ്ങളുടെ തലയില്‍ കേറാനുള്ള ലൈസന്‍സാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ധരിക്കേണ്ടെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സര്‍ക്കാര്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളെ പോലും ഹനിക്കാനാണ് ശ്രമിക്കുന്നത്. ഒട്ടേറെ പ്രക്ഷോഭങ്ങളുടെ ഫലമായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ രാജ്യത്ത് തള്ളിയത് ഗുജറാത്തും കേരളവുമാണ്.

അന്നത്തെ വി.എസ് സര്‍ക്കാര്‍ പാലൊളി കമ്മിറ്റി വെച്ച് ആദ്യം വെള്ളം ചേര്‍ത്തു. ഇപ്പോള്‍ സച്ചാര്‍, പാലോളി കമ്മിറ്റികളെ പാടെ തള്ളിയത് കൊടു വഞ്ചനയാണ്. യു.എ.ഇ ദേശീയ കെ.എം.സി.സിയുടെ നിര്‍ദേശ പ്രകാരം ഫുജൈറ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി കേരളത്തിലുടനീളം വിതരണം ചെയ്യുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായ പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ല ലീഗ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി നല്‍കുമെന്ന് പ്രഖ്യാപിച്ചവര്‍ എല്ലാ സര്‍ക്കാര്‍ നിയമനങ്ങളിലും അതു പാലിക്കാന്‍ തയ്യാറാവണം. ഏതെങ്കിലും സമുദായം അനര്‍ഹമായി വല്ലതും നേടിയിട്ടുണ്ടെങ്കില്‍ അതു സര്‍ക്കാര്‍ വ്യക്തമാക്കണം. വര്‍ഗീയത കളിച്ചും ഭീഷണിപ്പെടുത്തിയും വാ മൂടിക്കെട്ടാമെന്ന് ധരിക്കരുത്. രാഷ്ട്രീയമായി ചെറുക്കാനും മുന്നോട്ടു നയിക്കാനും മുസ്ലീംലീഗ് സജ്ജമാണ്.

ലോകത്തെമ്പാടും പ്രവര്‍ത്തിച്ച് വരുന്ന മുസ്ലീം ലീഗിന്റെ പോഷക സംഘടനയായ കെഎംസിസി നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുല്ല്യതയില്ലാത്തതാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെ പോലും കവച്ചു വെക്കുന്ന തരത്തില്‍ കെ.എം.സി.സി നടത്തി കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. അതില്‍ ഫുജൈറ കെഎംസിസിയുടെ സാന്നിധ്യം ശ്രദ്ധേയമാണെന്നും കെ.എം ഷാജി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *