സമീപഭാവിയില്‍ത്തന്നെ കൂടുതല്‍ കോവിഡ് തരംഗങ്ങളുണ്ടാകാമെന്നും അതിനാല്‍ രാജ്യങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥന്‍. കോവിഡ് വീണ്ടും വ്യാപിക്കുകയും പുതിയ വേരിയന്റുകള്‍ ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും പുതിയ സബ് വേരിയന്റുകള്‍ക്ക് കുറഞ്ഞ സമയപരിധിക്കുള്ളില്‍ വീണ്ടും അണുബാധ ഉണ്ടാക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

രോഗബാധ വീണ്ടും വേഗം പടര്‍ന്നാല്‍ അതിനെ അതിവേഗം നേരിടാന്‍ ഡേറ്റ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും ഡോ. സൗമ്യ ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ചുള്ള മരണങ്ങള്‍ ലോകത്തിന്റെ പലയിടങ്ങളിലും ഉയരുന്നതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

നിലവിലുള്ള കോവിഡ് വകഭേദങ്ങള്‍ക്ക് വ്യാപനശേഷി വര്‍ധിക്കാമെന്നും മനുഷ്യശരീരത്തിന്റെ പ്രതിരോധസംവിധാനത്തെ വെട്ടിച്ച് രക്ഷപ്പെടാനുള്ള വൈറസിന്റെ കഴിവ് മെച്ചപ്പെടാമെന്നും ഡോ. സൗമ്യ ചൂണ്ടിക്കാട്ടി. ഇത് ലോകമെങ്ങും കൂടുതല്‍ പേരെ കോവിഡ് മൂലം ആശുപത്രിയിലെത്തിക്കും. ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകളുടെ എണ്ണം പല രാജ്യങ്ങളിലും വര്‍ധിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ലോകബാങ്ക് ഗ്രൂപ്പിന്റെ മുതിര്‍ന്ന ഉപദേശകന്‍ ഫിലിപ്പ് ഷെല്ലെകെന്‍സും ട്വീറ്റ് ചെയ്തു.

അമേരിക്ക, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ജപ്പാന്‍, ബ്രസീല്‍ എന്നിവിടങ്ങളിലാണ് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നത്. ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിച്ചത് അമേരിക്കയിലും ബ്രസീലിലുമാണ്. അമേരിക്കയില്‍ ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് കേസുകളുടെ എണ്ണം കൂട്ടുന്നത്. കഴിഞ്ഞ രണ്ടാഴ്ച കോവിഡ് കേസുകള്‍ 30 ശതമാനം ഉയര്‍ന്നതായി ലോകാരോഗ്യ സംഘടനയുടെ പ്രതിവാര അവലോകനവും ചൂണ്ടിക്കാണിക്കുന്നു.

ഒമിക്രോണ്‍ ഉപവകഭേദങ്ങളായ ബിഎ 4, ബിഎ 5 എന്നിവയാണ് ഈ വര്‍ധനയ്ക്കു പിന്നില്‍. പശ്ചിമ പസഫിക്, മിഡില്‍ ഈസ്റ്റ് പ്രദേശത്താണ് മരണനിരക്കില്‍ വലിയ വര്‍ധനവുണ്ടായത്. മിഡില്‍ ഈസ്റ്റ് പ്രദേശത്ത് 78 ശതമാനവും ദക്ഷിണകിഴക്കന്‍ ഏഷ്യയില്‍ 23 ശതമാനവും കോവിഡ് മരണനിരക്ക് ഉയര്‍ന്നതായും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. വൈറസ് സ്വതന്ത്രമായി പരക്കുകയാണെന്നും പല രാജ്യങ്ങളും ഇതിനെ കാര്യക്ഷമമായി നിയന്ത്രിക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രയേസൂസ് കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *