ചെന്നൈ: ദക്ഷിണ മേഖല കൗണ്‍സിലില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് കേരളം. പുതിയ അണക്കെട്ട് വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് വ്യക്തമാക്കി. പുതിയ അണക്കെട്ടിന് മുഴുവന്‍ ചെലവും കേരളം വഹിക്കുമെന്നും സ്ഥലം തമിഴ്നാടിന് തീരുമാനിക്കാമെന്നുമാണ് സതീശന് അറിയിച്ചത്. അതേസമയം, മുല്ലപ്പെരിയാറില്‍ നിലപാടിലുറച്ച് നല്‍ക്കുകയാണ് തമിഴ്നാട്. അണക്കെട്ടില്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ആവശ്യപ്പെട്ടു. ലോക്സഭ സീറ്റുകള്‍ 543 ആയി നിലനിര്‍ത്തണമെന്നും നിലവിലെ സീറ്റെണ്ണത്തില്‍ വനിത സംവരണം നടപ്പാക്കണമെന്നും വി.ഡി.സതീശന് ആവശ്യപ്പെട്ടു. കോടതി വിധിയുടെ അടിസ്ഥാനത്തിലാകണം നടപടികളെന്നും കാവേരിയില്‍ സുപ്രീംകോടതി വിധിയും ട്രൈബ്യൂണല്‍ തീരുമാനവും നടപ്പാക്കണമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
അതേസമയം മണ്ഡല പുനര്‍നിര്‍ണയത്തില്‍ നിലപാട് മയപ്പെടുത്തിയ തമിഴ്നാട്, നിയമസഭ പാസാക്കിയ പ്രമേയത്തിലെ നിലപാട് ദക്ഷിണ മേഖല കൗണ്‍സിലില്‍ ആവര്‍ത്തിച്ചില്ല. സംസ്ഥാനങ്ങളുടെ ആനുപാതിക പ്രതിനിധ്യം കുറയരുതെന്ന് സി ജോസഫ് വിജയ് ആവശ്യപ്പെട്ടു. എന്നാല്‍, സീറ്റ് എണ്ണം മരവിപ്പിച്ച് നിര്‍ത്തണം എന്ന ആവശ്യം വിജയ് ഉന്നയിച്ചില്ല. നീറ്റ് പരീക്ഷ ഒഴിവാക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു. എന്നാല്‍, മണ്ഡല പുനര്‍ നിര്‍ണയത്തില്‍ 543 ലോക്സഭ സീറ്റായി നിലനിര്‍ത്തണമെന്നാണ് വി ഡി സതീശന് ആവശ്യം ഉന്നയിച്ചത്. നിലവിലെ സീറ്റെണ്ണത്തില്‍ വനിത സംവരണം നടപ്പാക്കണമെന്നും സതീശന് ആവശ്യപ്പട്ടു. അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകളുടെ ടോള്‍ ഒഴിവാക്കണമെന്നും കേരളം ആവശ്യം ഉന്നയിച്ചു. ബന്ദിപ്പൂര്‍ രാത്രി യാത്രാനിരോധനത്തില്‍ പുനഃപരിശോധന വേണമെന്നും നിലവിലെ നിരോധനത്തിന് ശാസ്ത്രീയ പിന്‍ബലമില്ലെന്നും ശാസ്ത്രീയ പരിശോധനകള്‍ നടത്തി പുനഃക്രമീകരണം നടത്തണമെന്നും കേരളം ആവശ്യപ്പെട്ടു.
