യുക്രൈയിനെതിരെ പുടിനെയും ഇസ്രയേലിനെതിരെ ഹമാസിനേയും വിജയിക്കാന്‍ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.ഇസ്രായേൽ സന്ദർശനത്തിന് ശേഷം അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബൈഡന്‍.
ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം റഷ്യയും ഹമാസും ജനാധിപത്യത്തെ ഉന്മൂലനം ചെയ്യാന്‍ തയ്യാറെടുത്തിരിക്കുകയാണ്. യുക്രൈനും ഇസ്രയേലും ഒരു സുപ്രധാന യുഎസ് താല്‍പ്പര്യമെന്ന നിലയില്‍ അവര്‍ക്ക് സഹായം നല്‍കുമെന്നും ബൈഡന്‍ വ്യക്തമാക്കി.ഹമാസും റഷ്യന്‍ പ്രസിഡന്റും വ്യത്യസ്ത ഭീഷണികളെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍, അയല്‍രാജ്യത്തെ ജനാധിപത്യത്തെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യാന്‍ ഇരുവരും ആഗ്രഹിക്കുന്നു. ഇരുവരുടേയും പൊതുവായ ലക്ഷ്യം അതാണെന്നും ബൈഡന്‍ പറഞ്ഞു.

‘ഒരു മഹത്തായ രാഷ്ട്രമെന്ന നിലയില്‍ നിന്ദ്യവും പക്ഷപാതപരവുമായ രാഷ്ട്രീയം അനുവദിക്കാനാകില്ല. അത് നമ്മുടെ ഉത്തരവാദിത്വമാണ്. ഹമാസിനെപ്പോലുള്ള തീവ്രവാദികളെയും പുതിനെപ്പോലുള്ള സ്വേച്ഛാധിപതികളെയും വിജയിപ്പിക്കാന്‍ നമുക്ക് കഴിയില്ല. അത് ഞാന്‍ അനുവദിക്കുകയുമില്ല’, ബൈഡന്‍ രാജ്യത്തോടായി പറഞ്ഞു.

ഹമാസ് ലോകത്തിനുമേല്‍ തിന്മയെ അഴിച്ചുവിട്ടു. തടവിലാക്കപ്പെട്ട അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷയ്ക്കപ്പുറം ഒരു മുന്‍ഗണനയുമില്ല. ഇസ്രയേലിന്റെയും യുക്രൈന്റെയും വിജയം അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് പ്രധാനപ്പെട്ടതാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്ക ലോകത്തിന് എല്ലായ്‌പ്പോഴും വഴിവിളക്കാണെന്നും അത് തുടര്‍ന്നുക്കൊണ്ടിരിക്കുന്നുവെന്നും ബൈഡന്‍ പറഞ്ഞു.

ഇതിനിടെ ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്. ഗാസയിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിക്ക് നേരെയും കഴിഞ്ഞ ദിവസം വ്യോമാക്രമണം ഉണ്ടായി. സെന്‍ട്രല്‍ ഗാസ സിറ്റിയിലെ പള്ളിക്ക് നേരെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഈ കെട്ടിടത്തില്‍ അഭയംപ്രാപിച്ചിരുന്ന നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *