ബ്രഹ്മപുരത്ത് വിഷപ്പുക ബാധിച്ച പ്രദേശങ്ങളിലേക്ക് മമ്മൂട്ടി അയച്ച മൊബൈൽ നേത്ര ചികിത്സാ ക്യാമ്പ് പുരോഗമിക്കുന്നു. ഇന്നുമുതലാണ് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുമായി ചേർന്നുള്ള നേത്ര പരിശോധന ക്യാമ്പിന് തുടക്കമായത്. മമ്മൂട്ടിയുടെ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനാണ് ക്യാമ്പിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. ബ്രഹ്മപുരത്തിന്റെ സമീപപ്രദേശമായ കരിമുകൾ ഭാഗത്തു ആരംഭിച്ച നേത്ര പരിശോധന ക്യാമ്പ് വിജയകരമായാണ് നടക്കുന്നത്.
അഞ്ച് പ്രദേശങ്ങളെ കേന്ദ്രീകരിച്ചു നടക്കുന്ന ക്യാമ്പിൽ കിടപ്പിലായ രോഗികൾക്ക് അരികിൽ ചെന്നും മെഡിക്കൽ സംഘം വൈദ്യസഹായം നൽകുന്നു. ഓരോ പ്രദേശത്തും വൻജന തിരക്കാണ് അനുഭവപ്പെടുന്നത്. എങ്കിലും എല്ലാവരുടെയും പരിശോധന പൂർത്തിയാക്കിയതിനുശേഷമാണ് മെഡിക്കൽ സംഘം അടുത്ത പ്രദേശത്തേക്ക് നീങ്ങുന്നത്. അത്യാധുനിക ഉപകരണങ്ങളോടുകൂടിയ ആവശ്യത്തിനുള്ള മരുന്നുമായി സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റ് കരിമുകൾ ഭാഗത്തുള്ള അമ്പലമേട് പൊലീസ് സ്റ്റേഷനും പരിശോധനയുടെ ഭാഗമാക്കി.