വ്‌ളോഗര്‍ റിഫ മെഹ്നുവിനെ ഭര്‍ത്താവ് മെഹ്നാസ് നിരന്തരം മര്‍ദിച്ചിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. മരണത്തിന് മുമ്പ് തനിക്ക് നേരയുണ്ടായ മര്‍ദ്ദനത്തിന്റെ ക്രൂരതകള്‍ വിശദീകരിക്കുന്ന ഓഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. തന്റെ തല ബലം പ്രയോഗിച്ച് കട്ടിലിന് ഇടിച്ചെന്ന് ശബ്ദ ശകലത്തിലുണ്ട്.റിഫയ്ക്കും മെഹ്നാസിനും ഒപ്പം മുറി ഷെയര്‍ ചെയ്തിരുന്ന ജംഷാദ് റെക്കോര്‍ഡ് ചെയ്ത റിഫയും ജംഷാദും തമ്മിലുളള സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്, റിഫ മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്പ് ജംഷാദാണ് ഈ സംഭാഷണം വീഡിയോയായി റെക്കോഡ് ചെയ്തത്. രഹസ്യമായി റെക്കോര്‍ഡ് ചെയ്ത വീഡിയോ പോലീസ് പിടിച്ചെടുത്ത ജംഷാദിന്റെ ഫോണില്‍ നിന്നാണ് വീണ്ടെടുത്തത്.

റിഫ മെഹ്നുവിന്റെ ഓഡിയോയില്‍ ഉള്ളത്:
റിഫ മെഹ്നു: ഇത് അങ്ങനെ അല്ലെടാ, ആണുങ്ങള് ആണുങ്ങളെ തല്ലുണ്ടാക്കില്ലേ, ആണിനെ തല്ലുന്നത് പോലെയാണ് തല്ലുന്നത്. എനിക്ക് എന്തെങ്കിലും ആയിപ്പോയാല്‍ മെഹ്നു എന്താക്കും, എന്നെ സഹിക്കണ്ടേ. എന്റെ തലക്കൊക്കെ അടിയേറ്റിട്ട് എന്തെങ്കിലും ആയിപ്പോയാല്‍ മെഹ്നു എന്താക്കും?

പുരുഷ ശബ്ദം: തല അങ്ങനെ മുഴച്ചതാ?റിഫ മെഹ്നു: കട്ടിലിന് കൊണ്ടുപോയി ഇടിച്ചത് ഈ തല.

പുരുഷ ശബ്ദം: ഒറ്റക്കോ?
റിഫ മെഹ്നു: ഇത് പിടിച്ചിട്ട് കൊണ്ടുപോയി കുത്തിയതെന്ന്. നിലത്തുക്കൂടി ഇട്ട് ഉരുട്ടി. പറയാനാണെങ്കില്‍ കുറേയുണ്ട് പറയാന്‍.
പുരുഷ ശബ്ദം: നിനക്ക് അവനെ പിരിഞ്ഞ് ഇരിക്കാന്‍ കഴിയില്ല. ഇനിക്ക് ഉറപ്പാ.
റിഫ മെഹ്നു: തല്ലിയിട്ടുള്ള പ്രതികാരം ഞാനായിട്ട് ചെയ്യില്ല. മറ്റുള്ളവരില്‍ നിന്ന് കിട്ടുന്നത് കണ്ടിട്ട് ഞാന്‍ മനസ്സിന്റെ ഉള്ളില്‍ ആശ്വസിക്കും. നീ പറഞ്ഞത് കൊണ്ടു മാത്രം ഞാന്‍…

ക്ലിപ്പ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും മെഹ്നാസിന് തക്കതായ ശിക്ഷ കിട്ടുന്നതില്‍ ഈ വീഡിയോ നിര്‍ണായകമാകുമെന്നും റിഫയുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ പി. റഫ്ത്താസ് പറഞ്ഞു. 29-നാണ് കേസിലെ വിധി.മാർച്ച് ഒന്നിനു പുലർച്ചെയാണ് റിഫയെ ദുബായ് ജാഹിലിയയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 306, 498 എ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് ഭർത്താവ് മെഹ്നാസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂർ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. റിഫയുടെ മൃതദേഹം നാട്ടിൽ കൊണ്ടുവന്നാണു സംസ്കരിച്ചത്. പിന്നീട് അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തിരുന്നു.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും 3 വർഷം മുൻപായിരുന്നു വിവാഹിതരായത്.

Leave a Reply

Your email address will not be published. Required fields are marked *