ന്യൂഡൽഹി∙ ഐഎസ്ആർഒ മുൻ ചെയർമാനും മലയാളിയുമായ എസ്.സോമനാഥിനെ റിസർവ് ബാങ്ക് സെൻട്രൽ ബോർഡിൽ പാർട്–ടൈം, നോൺ ഒഫിഷ്യൽ ഡയറക്ടറായി കേന്ദ്രം നിയമിച്ചു. 4 വർഷത്തേക്കാണ് നിയമനം. ഏറെക്കാലത്തിനു ശേഷമാണ് ഒരു മലയാളി ആർബിഐ ബോർഡിലെത്തുന്നത്.
2022 മുതൽ, ആർബിഐ ബോർഡിൽ നോൺ ഒഫിഷ്യൽ ഡയറക്ടറായ വ്യവസായി ആനന്ദ് മഹീന്ദ്രയെ വീണ്ടും 4 വർഷത്തേക്കു കൂടി നിയമിച്ചു.റിസർവ് ബാങ്കിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്ന ചുമതലയാണ് സെൻട്രൽ ബോർഡിനുള്ളത്.
ആർബിഐ ഗവർണർ, 4 ഡപ്യൂട്ടി ഗവർണർമാർ എന്നിവർക്കു പുറമേ സർക്കാരിന് വിവിധ മേഖലകളിൽ നിന്ന് 10 ഡയറക്ടർമാരെയും നിയമിക്കാം. ധനകാര്യമന്ത്രാലയത്തിലെ 2 സെക്രട്ടറിമാരും ബോർഡിലുണ്ടാകും. ഇതിനൊപ്പം മുംബൈ, കൊൽക്കത്ത, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലെ ലോക്കൽ ബോർഡുകളെ പ്രതിനിധീകരിച്ച് 4 ഡയറക്ടർമാരുമുണ്ടാകും.
