കൊച്ചി: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി സർക്കാരിന് തുടരാമെന്ന് ഹൈക്കോടതി. പദ്ധതി നിർത്തലാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിക്കളഞ്ഞു. സർക്കാർ നൽകിയ വാഗ്ദാനം പാലിക്കുന്നത് കാണുമ്പോൾ അതിനെ എന്തിനാണ് എതിർക്കുന്നതെന്ന് ഹർജി പരിഗണിക്കുന്നതിനിടെ കോടതി ചോദിച്ചിരുന്നു.
രാഷ്ട്രീയ നേട്ടത്തിനായി നൽകിയ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഈ പദ്ധതിയെന്നും, ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് ഇത് നടപ്പാക്കിയതെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചു. പദ്ധതി വഴി സംസ്ഥാന സർക്കാരിന് പ്രതിവർഷം ഏകദേശം 800 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും, നികുതിപ്പണം ഉപയോഗിച്ച് ലിംഗത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. കൂടാതെ, കേസ് തീർപ്പാകുന്നത് വരെ പദ്ധതി സ്റ്റേ ചെയ്യണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇപ്പോൾ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാരിന് തടസ്സമില്ലാതായി.
