ലേബർ കോഡ് തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നുവെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. തൊഴിൽ നിയമങ്ങളുടെ സത്തയെ ചോർത്തിക്കളയുന്നതാണ് ലേബർ കോഡ് എന്നും അദ്ദേഹം പറഞ്ഞു. ലേബർ കോഡ് നടപ്പാക്കാൻ കേന്ദ്രം നോട്ടിഫിക്കേഷൻ നൽകി. എന്നാൽ പ്രധാനപ്പെട്ട പാർട്ടികൾ ഒന്നും മിണ്ടിയില്ല. തൊഴിലാളി സംഘടനകൾ വലിയ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. അതേസമയം ബി എം എസ് മാറിനിന്നുവെന്നും അദ്ദേഹം കോഴിക്കോട് മീറ്റ് ദി പ്രസ് പരിപാടിയിൽ പറഞ്ഞു.
തൊഴിലാളികളെ പുറകോട്ട് തള്ളുന്ന നയങ്ങളാണ് നടപ്പാക്കുന്നത്. കളക്റ്റീവ് ബാർഗേയിനിംഗ് പൂർണ്ണമായും നിഷേധിക്കുന്നതാണ് ലേബർ കോഡ്.
സംസ്ഥാന ചട്ടങ്ങളിൽ ഭേദഗതി ചെയ്യാൻ ഉദ്യാഗസ്ഥർ എത്തി. കേരളം അത് അനുവദിച്ചില്ല. കേന്ദ്രസർക്കാർ ലേബർ കോഡുകൾ അടിച്ചേൽപ്പിക്കുക്കയാണെന്നും എളമരം കരീം അഭിപ്രായപ്പെട്ടു.
തൊഴിലാളികളെയും ട്രേഡ് യൂണിയനുകളെയും പരിഗണിക്കാതെയാണ് കേന്ദ്രസർക്കാറിന്റെ നീക്കം. 29 തൊഴിൽ നിയമങ്ങൾ മാറ്റം വരുത്തിയാണ് കേന്ദ്ര സർക്കാർ ലേബർ കോഡ് നടപ്പാക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ല. തൊഴിലാളി വിരുദ്ധ ലേബർ കോഡിനെതിരെ സി ഐ ടി യു പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
