ന്യൂഡല്‍ഹി: ശംഭു അതിര്‍ത്തിയില്‍ പ്രതിഷേധവുമായി തുടരുന്ന കര്‍ഷകര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഹരിയാന പൊലീസ്. കര്‍ഷകര്‍ക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. കര്‍ഷക നേതാക്കള്‍ക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്താനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് അംബാല പൊലീസ് എക്‌സിലൂടെ വ്യക്തമാക്കി. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് കടുത്ത നടപടികളുമായി പൊലീസ് രംഗത്തെത്തുന്നത്.

പ്രതിഷേധത്തിനിടെ പൊതു-സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചാല്‍ കര്‍ഷകരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും ബാങ്ക് അക്കൗണ്ടുകള്‍ പിടിച്ചെടുക്കുമെന്നും ഹരിയാന പൊലീസ് അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചാല്‍ ഇതിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, കര്‍ഷകര്‍ ഇന്ന് കറുത്ത വെള്ളിയായി ആചരിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. ഖാനുരി അതിര്‍ത്തിയില്‍ കര്‍ഷകന്‍ മരിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം. ഇതുമായി ബന്ധപ്പെട്ട് ട്രാക്ടര്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും രാകേഷ് ടികായത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *