പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ ആരോപണത്തിൽ ജില്ലാ കളക്ടർ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകും. വിവാദമായ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലവും ഇതോടൊപ്പം സമർപ്പിക്കും. കണ്ണാടി പഞ്ചായത്തിൽ വയോധികയ്ക്ക് പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് കോൺഗ്രസ് പുറത്തുവിട്ട ദൃശ്യങ്ങളാണ് വിവാദത്തിന് ആധാരം. വോട്ടെടുപ്പിന് തൊട്ടുമുമ്പ് പുറത്തുവന്ന ഈ ദൃശ്യങ്ങളിൽ ശോഭ സുരേന്ദ്രനൊപ്പമുള്ള യുവതി പണം കൈമാറുന്നത് കാണാം.
കണ്ണാടിയിൽ പണവും പിരായിരിയിൽ സാരിയും വിതരണം ചെയ്ത് ബിജെപി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് കോൺഗ്രസും സിപിഎമ്മും ആരോപിക്കുന്നു. ആരോപണങ്ങൾ തള്ളിയ ശോഭ സുരേന്ദ്രൻ, പണം നൽകിയത് കോൺഗ്രസ് ഏർപ്പെടുത്തിയ സ്ത്രീയാണെന്നും തനിക്കെതിരെ ലൈംഗിക ചേഷ്ടകൾ ഉണ്ടായെന്നും ആരോപിച്ചു. എന്നാൽ പണം നൽകിയ യുവതി നേരത്തെയും ശോഭയ്‌ക്കൊപ്പം പ്രചാരണങ്ങളിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ് ഈ വാദത്തെ പ്രതിരോധിച്ചു. ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവരുന്നതോടെ കേസിൽ വ്യക്തതയുണ്ടാകും.
