മുണ്ടത്തിക്കോട് സ്ഫോടനത്തിൻറെ നടുക്കത്തിൽ നിന്ന് ഇപ്പോഴും മോചിതരായിട്ടില്ലെന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവി ടി എസ് ഹിതേഷ് ശങ്കർ. സ്ഫോടനത്തിൻ്റെ ഫലമായി ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലാണ് കണ്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലഭിച്ച 10 മൃതദേഹങ്ങളിൽ നിന്ന് 9 എണ്ണം തിരിച്ചറിഞ്ഞു. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത് സ്റ്റെൻ്റ്, മോതിരം, ചെവിയിലെ കടുക്കൻ എന്നിവയുടെ കൂടി അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരെണ്ണം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അത് ഡിഎൻഎ പരിശോധന നടത്തേണ്ടതുണ്ട്. ഡിഎൻഎ ശേഖരിക്കാൻ കഴിയുന്ന 28 ശരീര ഭാഗങ്ങൾ പരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഫലം ലഭ്യമാകുമെന്നും ടി എസ് ഹിതേഷ് ശങ്കർ വ്യക്തമാക്കി.
ഡിഎൻഎ സാമ്പിൾ ശേഖരിക്കുന്നതിന് പ്രയാസമാകില്ല. പൊള്ളലിനേക്കാൾ പൊട്ടിത്തെറിയാണ് മരണ കാരണമായത്. ശരീര ഭാഗങ്ങളിൽ നിന്ന് ഒരു ആനവാൽ മോതിരം ഉൾപ്പെടെ രണ്ട് മോതിരങ്ങൾ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
