സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർ വിഭജനത്തിനുള്ള ഓർഡിനൻസിൽ അനുമതി വൈകും. ഓർഡിനൻസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് ശേഷം വീണ്ടും ഗവർണ്ണർക്ക് അയക്കണം. ഓര്‍ഡിനൻസ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ മടക്കിയതോടെയാണ് സർക്കാർ വെട്ടിലായത്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻറെ അനുമതി വേണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടത്. ഓർഡിനൻസിന് പകരം ബിൽ കൊണ്ട് വരാനും സർക്കാർ നീക്കം നടത്തുന്നുണ്ട്. ഓർഡിനൻസിൽ തീരുമാനം വൈകുന്നതിനാൽ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനുള്ള നീക്കം പ്രതിസന്ധിയിലാണ്. തിങ്കളാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭായോഗമാണ് വാർഡ് പുനർവിഭജനത്തിനായി ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. 2011 ലെ സെൻസസ് അനുസരിച്ചുള്ല വിഭജനം വഴി ഓരോ തദ്ദേശ സ്ഥാപനത്തിലും ഒരു വാർഡുകൾ വീതം കൂട്ടാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് പെരുമാറ്റ ച്ചട്ടം നിലനിൽക്കുന്നുണ്ടെങ്കിലും സർക്കാർ കമ്മീഷന്റെ അനുമതി വാങ്ങിയിരുന്നില്ല. ഭരണപരമായ സ്വാഭാവിക നടപടിയായതിനാൽ കമ്മീഷൻ അനുമതി വേണ്ടെന്നായിരുന്നു സർക്കാർ നിലപാട്. പക്ഷെ അനുമതി ഇല്ലാത്തതിൽ ഉടക്കി രാജ്ഭവൻ ഫയൽ മടക്കി.ഗവർണ്ണർ ഓർഡിനൻസിൽ ഒപ്പിടുമെന്നായിരുന്നു സർക്കാർ വിലയിരുത്തൽ. മറ്റന്നാൾ ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്‍റെ തീയതി തീരുമാനിക്കാനിരിക്കുകയായിരുന്നു. ജൂൺ 10 മുതൽ സമ്മേളനം എന്ന നിലക്കാണ് ധാരണ. സമ്മേളനം വിളിക്കാൻ ഗവർണ്ണറോട് ശുപാർശ ചെയ്താൽ പിന്നെ ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിടില്ല. സഭ സമ്മേളിക്കാത്ത സമയത്തെ അടിയന്തിര ആവശ്യങ്ങൾക്കാണ് ഓ‌‍ർ‍ഡിനൻസ്.

Leave a Reply

Your email address will not be published. Required fields are marked *