‘എളിമയോടെ അശരണര്‍ക്ക് ആലംബമാവുക’ ഇതൊരു തത്ത്വ വാചകമല്ല, നന്മയുള്ള ഒരു മനുഷ്യന്റെ കാഴ്ചപ്പാടു കൂടിയാണ്. അത്തരത്തിനൊരു വ്യക്തി കുന്ദമംഗലത്തുണ്ട്. ബാപ്പു എന്ന് വിളിപ്പേരുള്ള പട്ടാളിയില്‍ മൊയ്തീന്‍ കുട്ടി. തന്റെ ജീവിതം അശരണര്‍ക്കായി ഉഴിഞ്ഞു വച്ച മനുഷ്യന്‍, സഹായം നല്‍കുമ്പോള്‍ സന്തോഷം ലഭിക്കുന്നെന്ന് പറയുന്ന ഇദ്ദേഹം 15 വര്‍ഷത്തോളമായി കുന്ദമംഗലത്ത് ട്രോമ കെയറിലെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ്.
ഭാര്യ വീടായ കല്ലൂരുട്ടിയില്‍ വച്ചാണ് ആദ്യമായി ട്രോമാകെയറില്‍ സര്‍ജിക്കല്‍ വളണ്ടിയറായി സേവനമാരംഭിക്കുന്നത്. കുന്ദമംഗലം മര്‍ക്കസിനടുത്ത് താമസിക്കുന്ന കാലം മുതൽ തന്നെ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അന്നും അംഗത്വം എടുത്തു.നിരവധി പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹവും ട്രോമാ കെയറിലെ അംഗങ്ങളും സമൂഹത്തിനായി ചെയ്യുന്നത്. രാവിലെയും വൈകീട്ടും ട്രാഫിക്ക് നിയന്ത്രിക്കുന്നത് മുതല്‍ അപകടത്തില്‍ പെട്ടവരെ ഹോസ്പിറ്റലില്‍ എത്തിക്കാനും വീട്ടില്‍ അശരണരായ രോഗികള്‍ ഉണ്ടെങ്കില്‍ അവര്‍ വൈദ്യസഹായം ഏര്‍പ്പാടു ചെയ്യാനും രോഗികള്‍ക്ക് ബ്ലഡ് എത്തിട്ടു നല്‍കാനും ഇവര്‍ മുന്‍പന്തിയിലുണ്ട്.
കൂടാതെ, 20 വര്‍ഷത്തോളം എംഎസ്എസ് എന്ന സംഘടനയുടെ ഭാഗമായി തിരുവനന്തപുരം ക്യാന്‍സര്‍ സെന്ററായ ആര്‍സിസിയില്‍ ഹെഡ് മാനേജറായി പ്രവര്‍ത്തിച്ചിരുന്നു.അവിടെ വരുന്ന ആലംബരായി രോഗികള്‍ക്ക് ബന്ധുക്കള്‍ക്കും സഹായമായി ബാപ്പു ഉണ്ടായിരുന്നു. രക്തം നല്‍കാനും മരുന്ന് വിലകുറഞ്ഞ വിലക്ക് നല്‍കാനും മാര്‍ത്തോമ, ഡിപ്പോള്‍, അഭയ, സിഎച്ച് സെന്റർ,എംഎസ്എസ് തുടങ്ങിയ സഹായ സംഘടനകളുടെ ആനുകൂല്യങ്ങളും സഹായങ്ങളും മറ്റും പാവപ്പെട്ട രോഗികള്‍ക്ക് നല്‍കുവാനും അദ്ദേഹം പരിശ്രമിച്ചു.
ജാതിമത രാഷ്ട്രീയ ഭേദമന്യേ സേവനം നല്‍കുന്ന ബാപ്പു പാരിതോഷികം ഒന്നും തന്നെ വാങ്ങാറില്ല. ഇത് കൂടാതെ, ലഹരി ബോധവത്കരണത്തിനും ലഹരിയ്ക്ക് അടിമപ്പെട്ടവര്‍ക്ക് കൗണ്‍സിലിങും ഡിഅഡിക്ഷന്‍ സെന്ററുകളില്‍ ആക്കാനും ബാപ്പു മുന്നോട്ടിറങ്ങുന്നു.
ഇലക്ട്രിക് ഉപകരണങ്ങള്‍ നന്നാക്കുന്ന മെക്കാനക്കാണിദ്ദേഹം. കൂടാതെ, പ്ലംബിംഗും വയറിംഗ് പണികള്‍ക്കും അദ്ദേഹം പോയി ഉപജീവന മാര്‍ഗം കണ്ടെത്തുന്നു. ഇപ്പോള്‍ 640 ഓളം വളണ്ടിയേര്‍സാണ് ഇദ്ദേഹത്തിന് കീഴിലുള്ളത്. ആഴ്ചയില്‍ ഒരു ദിവസം ഡോക്ടേര്‍സും മറ്റു ഉദ്യോഗസ്ഥരും ട്രോമാ കെയര്‍ വളണ്ടിയേര്‍സിന് പരിശീലനം നല്‍കുന്നു. അത് വഴി ആക്‌സിഡന്റ് ആയാല്‍ അപകടത്തില്‍ പെട്ടവരെ എങ്ങിനെ എടുക്കണനെന്നും ആരെ സമീപക്കണമെന്നുമെല്ലാം അവര്‍ക്ക് അറിവുണ്ടായിരിക്കുമെന്ന് ബാപ്പു പറയുന്നു. പോലീസ് ഉദ്യോഗസ്ഥരും വളരെ സൗഹ്യദവും സഹായകരവുമാണെന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു.
ലഹരി ഉപയോഗവും വില്‍പനയും തടയുമ്പോള്‍ ലഭിക്കുന്ന ശത്രുക്കളാണ് ജീവിതത്തിലുള്ളതെന്നും, അതില്‍ ഭയമില്ലെന്നും മരണം വരെ സമൂഹത്തിനായി ഈ കര്‍മ്മം തുടരുമെന്നും ബാപ്പു പറഞ്ഞു നിര്‍ത്തുന്നു
