സിംബാബ്‌വെ ക്രിക്കറ്റ് മുൻ താരം ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന വാര്‍ത്ത വ്യാജം. ഇന്ന് രാവിലെയാണ് ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ അദ്ദേഹം മരണപ്പെട്ടിട്ടില്ലെന്നും ഇപ്പോഴും ജീവനോടെയുണ്ടെന്നും പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ സിംബാബ്‌വെ പേസറായ ഹെന്റി ഒലോങ്ക.ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന രീതിയില്‍ പ്രചരിച്ചത് വ്യാജവാര്‍ത്തയാണെന്നും സ്ട്രീക്കില്‍ നിന്നു തന്നെ തനിക്ക് സ്ഥിരീകരണം കിട്ടിയെന്നും അദ്ദേഹത്തെ തേര്‍ഡ് അമ്പയര്‍ തിരിച്ചു വിളിച്ചിരിക്കുന്നുവെന്നുമായിരുന്നു ഒലോങ്കയുടെ ട്വീറ്റ്.
‘‘ഹീത്ത് സ്ട്രീക്കിന്റെ വിയോഗത്തെക്കുറിച്ചുള്ള കിംവദന്തികൾ അതിശയോക്തി കലർന്നതാണെന്ന് വ്യക്തമായിരിക്കുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചു. അദ്ദേഹവുമായി ഞാൻ അൽപം മുൻപ് സംസാരിച്ചു. തേഡ് അംപയർ അദ്ദേഹത്തെ തിരികെ വിളിച്ചിരിക്കുന്നു. പ്രിയരെ, അദ്ദേഹം ഇപ്പോഴും ജീവനോടെയുണ്ട്’ – ഒലോങ്ക കുറിച്ചു.
അർബുദ ബാധിതനായി ചികിത്സയിലിരിക്കെ സ്ട്രീക്ക് അന്തരിച്ചെന്നായിരുന്നു റിപ്പോർട്ട്. സിംബാബ്‌വെ ക്രിക്കറ്റിന്റെ സുവർണകാലത്ത് ടീമിന്റെ നെടുന്തൂണായിരുന്നു സ്ട്രീക്ക്. 1993ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ സ്ട്രീക്ക്, 2005ലാണ് വിരമിച്ചത്.
