ലക്ഷങ്ങളുടെ വായ്പ തട്ടിപ്പ് നടത്തിയ സിപിഎം നേതാവിനെതിരെ പരാതിയുമായി സഹകരണ സംഘവും പാര്‍ട്ടി പ്രവര്‍ത്തകരും. കോഴിക്കോട്ടെ അഭിഭാഷകനും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ഒഎം ഭാരദ്വാജിനെതിരെയാണ് പരാതി. താന്‍ ലീഗല്‍ അഡ്വൈസറായിരുന്ന സംഘത്തില്‍ നിന്ന് വായ്പ എടുത്ത ശേഷം ഭരദ്വാജ് സംഘത്തെ കബളിപ്പിച്ചെന്നാണ് പരാതി. മുതലും പലിശയും ചേര്‍ത്ത് 17 ലക്ഷത്തോളം രൂപയാണ് ഭാരദ്വാജ് അടയ്ക്കാനുളളത്.സിപിഎം കോഴിക്കോട് നോര്‍ത്ത് ഏരിയ കമ്മിറ്റി അംഗവും അശോകപുരം ലോക്കല്‍ സെക്രട്ടറിയുമാണ് അഭിഭാഷകനായ ഒ.എം ഭരദ്വാജ്. നിലവില്‍ സിപിഎം നേതൃത്വത്തിലുളള കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റ വൈസ് ചെയര്‍മാന്‍. ഭരദ്വാജിനെതിരെ കോഴിക്കോട് എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സിറ്റി ജനത വെല്‍ഫെയര്‍ സഹകരണ സംഘം സെക്രട്ടറി സിപിഎം ജില്ലാ സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിക്കും അടുത്തിടെ പരാതി അയച്ചിരുന്നു. സംഘത്തില്‍ നിന്നും 2016 മാര്‍ച്ച് 16ന് ഭരദ്വാജ് വസ്തു പണയം വച്ച് ഏഴ് ലക്ഷം രൂപ വായ്പയെടുത്തെന്നും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് വസ്തു ജപ്തി ചെയ്യാന്‍ ശ്രമിച്ചെങ്കിലും നിയമ പ്രശ്നങ്ങള്‍ മൂലം കഴിഞ്ഞില്ലെന്നും കത്തിലുണ്ട്. വായ്പയ്ക്ക് ജാമ്യമായി വച്ച സ്ഥലം കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ജാമ്യ വസ്തുവായി വച്ചിരിക്കുകയാണെന്നും ഇത് വില്‍ക്കുവാനോ കൈമാറുവാനോ പാടില്ലെന്ന് തഹസില്‍ദാറുടെ ഉത്തരവുണ്ടെന്നും കത്തിലുണ്ട്.സംഘത്തിന്‍റെ ലീഗല്‍ അഡ്വൈസര്‍ കൂടിയായിരുന്ന ഭരദ്വാജ് മനഃപൂര്‍വം സംഘത്തിനെ വഞ്ചിച്ചതായി പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. ഈ കത്ത് പുറത്ത് വന്നിട്ടും നേതൃത്വം അനങ്ങുന്നില്ലെന്ന് കണ്ടതോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പേരു വച്ചും അല്ലാതെയും കത്തെഴുതാന്‍ തുടങ്ങിയത്. ഒരു സഹകരണ സംഘത്തില്‍ ക്രമക്കേട് നടത്തിയ ആളെ മറ്റൊരു സഹകരണ സ്ഥാപനത്തിന്‍റെ വൈസ് ചെയര്‍മാന്‍ ആക്കിയത് കോടതി ഉത്തരവുകള്‍ക്കും സഹകരണ രജിസ്ട്രാറുടെ നിര്‍ദ്ദേശങ്ങള്‍ക്കും വിരുദ്ധമാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.ചെറെയാരു സംഘത്തില്‍ ഇത്തരത്തില്‍ ക്രമക്കേട് നടത്തിയ ഇയാള്‍ ജില്ലയില്‍ പാര്‍ട്ടിയുടെ അഭിമാന സ്ഥാപനമായ ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വൈസ് ചെയര്‍മാന്‍ ആയി പ്രവര്‍ത്തിക്കുന്നത് ആശങ്കയുണ്ടാക്കുന്നു എന്നും കത്തുകളിലുണ്ട്. ഭരദ്വാജിനെ ടൗണ്‍ ബാങ്ക് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് അശോകപുരം മേഖലയിലെ ചിലര്‍ നല്‍കിയ പരാതി സഹകരണ സംഘം അസിറ്റന്‍റ് രജിസ്ട്രാര്‍ തുടര്‍ നടപടികള്‍ക്കായി കൈമാറിയിരിക്കുകയാണ്. ഇത്രയെല്ലാമായിട്ടും ഭരദ്വാജിനെതിരെ പാര്‍ട്ടി നടപടികളിലേക്ക് കടന്നിട്ടില്ല. അതേസമയം, സാമ്പത്തിക പ്രയാസം വന്നതിനാലാണ് സംഘത്തിലെ തിരിച്ചടവ് മുടങ്ങിയതെന്നും കുടിശിക ഉടന്‍ അടച്ചു തീര്‍ക്കുമെന്നും അഡ്വ. ഭരദ്വാജ് പറ‍ഞ്ഞു. കുടിശിക നിലനില്‍ക്കെ മറ്റൊരു ബാങ്കിന്‍റെ ഭരണ സമിതിയില്‍ വന്നതില്‍ നിയമപ്രശ്നങ്ങളില്ലെന്നാണ് തന്‍റെ ബോധ്യമെന്നും ഭരദ്വാജ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *