കൊച്ചി: വയനാട് മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് സ്റ്റേ ഇല്ല. സ്റ്റേ ചെയ്യണമെന്ന ഹാരിസണ്‍സിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇടക്കാല ഉത്തരവ് നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. ഹാരിസണ്‍സ് മലയാളം നല്‍കിയ അപ്പീല്‍ ഹൈക്കോടതി തീര്‍പ്പാക്കി.

വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള മാതൃകാ ടൗണ്‍ഷിപ്പ് നിര്‍മാണത്തിനായി ദുരന്തനിവാരണ നിയമമനുസരിച്ച് സര്‍ക്കാരിന് ഭൂമിയേറ്റെടുക്കാം എന്നായിരുന്നു സിംഗിള്‍ ബെഞ്ച് വിധി. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹാരിസണ്‍സ് മലയാളം എസ്റ്റേറ്റും എല്‍സ്റ്റണ്‍ എസ്റ്റേറ്റും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.

പുനരധിവാസത്തിന് ഭൂമി വിട്ടുനല്‍കാനാവില്ലെന്നും ഏറ്റെടുക്കുന്ന ഭൂമിക്കുമേല്‍ സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാര തുകയ്ക്ക് തുല്യമായ തുക ബോണ്ടായി നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദങ്ങള്‍. എന്നാല്‍ ഈ വാദങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച ബെഞ്ച്, ഹാരിസണ്‍സിന്റെ അപ്പീല്‍ തീര്‍പ്പാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *