തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ സംഭവ സ്ഥലത്ത് ഇന്നും തെരച്ചിൽ തുടരുകയാണ്. ഇന്ന് നടത്തിയ തെരച്ചിലിൽ സംഭവ സ്ഥലത്തു നിന്നും ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി. കണ്ടെത്തിയ ശരീര അവശിഷ്ടങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
സ്ഥലത്ത് പൊലീസിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. കെഡാവർ നായയയെ ഉൾപ്പെടെ ഉപയോഗിച്ചാണ് പരിശോധന പുരോഗമിക്കുന്നത്. മൃതദേഹങ്ങളുടേയും ലഭിച്ചിട്ടുള്ള ശരീര ഭാഗങ്ങളുടേയും ഡി എൻ എ പരിശോധന ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പതിനാല് പേരാണ് അപകടത്തിൽ ഇതുവരെ മരിച്ചിട്ടുള്ളത്. നിരവധി പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.
പരിക്കേറ്റവരിൽ പലരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. തൃശൂർ പൂരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ടിനായി പടക്കം നിർമിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. തുടരെത്തുടരെയുള്ള പൊട്ടിത്തെറിയാണ് വെടിക്കെട്ട് പുരകളിൽ ഉണ്ടായത്. അപകടത്തെത്തുടർന്ന് തൃശൂർ പൂരം വെടിക്കെട്ട് ഇല്ലാതെ നടത്താനും തീരുമാനിച്ചു.
