രണ്ട് ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചു

ന്യൂ ഡല്‍ഹി: കോക്രോച്ച് ജനതാ പാർട്ടി പ്രതിനിധികളും കേന്ദ്രമന്ത്രിമാരുമായുളള ചർച്ച പൂർത്തിയായി. കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിലാണ് കേന്ദ്രസര്‍ക്കാരിന്റെയും സിജെപിയുടെയും പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയത്. സൗരവ് ദാസും അശുതോഷ് റാങ്കെയുമാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിനിധികളായി പങ്കെടുത്തത്. ചര്‍ച്ചയില്‍ മൂന്ന് ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവെച്ചത്. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ റദ്ദാക്കണമെന്നും സിജെപി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇതില്‍ രണ്ട് ആവശ്യങ്ങളില്‍ കേന്ദ്രത്തിന് പോസിറ്റീവ് നിലപാടാണെന്ന് സിജെപി വ്യക്തമാക്കി. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ നിലപാട് പറയാന്‍ കേന്ദ്രം നാളെ ഉച്ചയ്ക്ക് രണ്ടര വരെ സമയം തേടിയിട്ടുണ്ട്. രാജിയില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് സിജെപിയുടെ തീരുമാനം.

അതേസമയം കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ച് നിന്നതോടെ ഇന്നും പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ദമായി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും ലോക്‌സഭാ നടപടികള്‍ തടസപ്പെട്ടു. നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചാ വിഷയത്തില്‍ ചര്‍ച്ച നടക്കുന്നത് തടയുന്നത് രാജ്യത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. സഭ ഉച്ചയ്ക്ക് 12 മണിയോടെ വീണ്ടും ചേര്‍ന്നപ്പോള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികളെ സര്‍ക്കാര്‍ പലതവണ സമീപിച്ചിട്ടുണ്ടെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

ചര്‍ച്ച നടക്കണമെന്ന അഭിപ്രായമാണ് പല പ്രതിപക്ഷ എംപിമാര്‍ക്കും ഉളളതെന്നും രാഹുല്‍ ഗാന്ധി ചര്‍ച്ചയുടെ ആവശ്യകതയെക്കുറിച്ച് തന്റെ പാര്‍ട്ടിയിലെ അംഗങ്ങളെ ബോധ്യപ്പെടുത്തണമെന്നും കിരണ്‍ റിജിജു ആവശ്യപ്പെട്ടു. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കര്‍ശനമായ നിയമം കൊണ്ടുവരുമെന്നും പ്രതികളെ അതിവേഗ കോടതികളില്‍ വിചാരണ ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വിദ്യാഭ്യാസ മന്ത്രി രാജിവെയ്ക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. വിഷയത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങാന്‍ തയ്യാറായില്ല. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭ തിങ്കളാഴ്ച്ച വരെ പിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *