ബ്രിട്ടീഷുകാരുടെ മുന്നില്‍ വീണു നമസ്‌കരിച്ചവര്‍ സ്വാതന്ത്ര്യത്തിനായി പോരാടിയവരെ തമസ്‌കരിക്കുന്നത് മ്ലേച്ചമായ വസ്തുതയാണെന്ന് മുന്‍ കുന്ദമംഗലം എംഎല്‍എ യുസി രാമന്‍. ഈ വിഷയത്തില്‍ ജാതിക്കും മതത്തിനും അതീതമായി സമൂഹമനസ്സാക്ഷി ഉണര്‍ന്ന് പോരാടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യ സി രാമന്റെ വാക്കുകളിലേക്ക്,

ബ്രിട്ടീഷുകാരന്റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്‌കരിച്ചു അവന്റെ ഷൂ വരെ നക്കി കൊടുത്തു പിറന്ന നാടിനെ സാമ്രാജ്യത്വത്തിന് മുന്നില്‍ ഒറ്റു കൊടുത്തവര്‍ പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ധീരമായി ജീവന്‍ കൊടുത്തു പോരാടിയവരെ തമസ്‌കരിക്കുന്നു എന്നുള്ള അത്യന്തം മ്ലേച്ചമായ വാര്‍ത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഈ വിഷയത്തില്‍ സമൂഹമനസാക്ഷി ഉണരേണ്ടതും ജാതിയെയും മതത്തെയും രാഷ്ട്രീയത്തെയും വേലിക്ക് പുറത്ത് നിര്‍ത്തി പോരാടേണ്ടതുമായ സമയം എത്തിയിരിക്കുന്നു.

1921ലെ ധീരമായ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തില്‍ രക്തസാക്ഷികള്‍ക്കും പോരാളികള്‍ക്കും മുമ്പില്‍ രാജ്യമാകെ ആദരവ് അര്‍പ്പിക്കേണ്ട സമയത്ത് ഉത്തരവാദിത്വപ്പെട്ട ഭരണകൂടം കേവലമായ രാഷ്ട്രീയ ലാഭത്തിനുവേണ്ടി നെറികെട്ട കളികള്‍ കളിക്കുകയാണ്.

ബ്രിട്ടീഷ് ഭരണകൂടത്തോട് വിധേയത്വം കാണിച്ചിരുന്ന ഇക്കൂട്ടരുടെ മുന്‍ഗാമികള്‍ അന്നും ഈ സ്വാതന്ത്ര്യസമരത്തെ മാത്രമല്ല രാജ്യമാകെ നടക്കുന്ന എല്ലാ പ്രക്ഷോഭങ്ങളെയും ഭരണകൂടത്തിനെതിരെയുള്ള അട്ടിമറി ആയും ദേശാവിരുദ്ധ പ്രക്ഷോഭം ആയും തന്നെയാണ് കണ്ടത്.

നാടിന്റെ സ്വാതന്ത്ര്യത്തിലും നാടിന്റെ നിര്‍മിതിയിലും ലവലേശം പങ്ക് ഇല്ലാതെ അതിനെയൊക്കെ തുരങ്കം വച്ച് നടന്നവര്‍ക്ക് വിധിവൈപരീത്യം എന്നോണം രാജ്യത്തിന്റെ ഭരണം കൈവന്നപ്പോള്‍ ഇതൊക്കെ നടക്കുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.

ഇന്ത്യയെ സ്‌നേഹിക്കുന്ന ഇന്ത്യന്‍ പൂര്‍വ്വീക സ്മരണകളെ താലോലിക്കുന്ന ഇന്ത്യക്കാര്‍ നിങ്ങളെ തെരുവില്‍ ചോദ്യം ചെയ്യും എന്നതില്‍ സംശയമില്ല.

സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്നും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതടക്കം നിരവധി മുസ്ലീം സേനാനികളുടെ പേരുകളാണ് നീക്കം ചെയ്യപ്പെട്ടത്. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുനിന്നും ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് ഒട്ടേറെ പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *