ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ ഇന്ത്യയിൽ കളിക്കുന്നു. 2023-24 എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ അൽ ഹിലാൽ മുംബൈ സിറ്റി എഫ്‌സിയോട് ഏറ്റുമുട്ടുന്നതോടെയാണ് നെയ്മർ കളിക്കുക. പൂണെയിലാണ് മത്സരം. അൽ ഹിലാൽ കളിക്കുന്ന പൂണെ ബലേവാഡിയിലെ ശ്രീ ശിവ് ചത്രപതി സ്‌പോർട്‌സ് കോംപ്ലക്‌സിൽ 11,600 പേർക്കാണ് കളി കാണാനാകുക.ഇന്ന് ക്വലാലംപൂരിൽ വെച്ച് നടന്ന നറുക്കെടുപ്പിൽ അൽ ഹിലാൽ, എഫ്‌സി നസ്സാജി മസന്ദ്രൻ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് മുംബൈ സിറ്റി തിരഞ്ഞെടുക്കപ്പെട്ടത്.

സെപ്തംബർ 18 മുതലാണ് മത്സരങ്ങൾ തുടങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ അൽഹിലാലും മുംബൈയും രണ്ട് മത്സരങ്ങളാണ് കളിക്കുക. എവേ മത്സരങ്ങളിൽ ഒന്ന് ഇന്ത്യയിലും മറ്റൊന്ന് സൗദി അറേബ്യയിലുമാണ് നടക്കുക.അതേസമയം, സൗദിയിലെത്തിയ നെയ്മറിനു നേരത്തെയുള്ള പരിക്കിനെ തുടർന്ന് ഒരു മാസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് വിവരം. സെപ്തംബർ പകുതിയോടെ മാത്രമേ നെയ്മർ കളിക്കാനിറങ്ങൂവെന്ന് ഹിലാൽ പരിശീലകൻ ജോർഗെ ജീസസ് പറഞ്ഞിരുന്നു. സൗദിയിൽ ഉജ്ജ്വല സ്വീകരണമാണ് നെയ്മറിന് ലഭിച്ചത്.

സൗദിയിൽ ഏറ്റവും കൂടുതൽ ആരാധാകരുള്ള ഹിലാൽ ക്ലബ്ബിലേക്ക് നെയ്മറെത്തിയതോടെ അറുപതിനായിരത്തോളം പേരാണ് പ്രസന്റേഷൻ കാണാനെത്തിയത്. നെയ്മറിന് മുൻപ് ഹിലാലിലെത്തിയ മാൽകോമും കഴിഞ്ഞ ദിവസം അണിചേർന്ന മൊറോക്കോ ഗോളി ബോണോയും കാണികളെ അഭിസംബോധന ചെയ്തിരുന്നു. 2026 വരെ നീണ്ടു നിൽക്കുന്ന 2 ഫുട്ബോൾ സീസണിലേക്കുള്ള കരാറിലൂടെ പ്രതിവർഷം 1454 കോടി രൂപയ്ക്കടുത്താണ് നെയ്മറിന് ലഭിക്കുക. അതായത് ഒരു മാസം 121 കോടി രൂപ.

പി.എസ്.ജിക്ക് 832 കോടിയോളം രൂപ ട്രാൻസ്ഫർ ഫീസ് നൽകിയാണ് ബാഴ്സലോണയിലേക്ക് പോകാനിരുന്ന താരത്തെ ഹിലാൽ സ്വന്തമാക്കിയത്. ഇതിനു പുറമെ ഓരോ ജയിക്കുന്ന മത്സരങ്ങൾക്കും കിരീടങ്ങൾക്കും പ്രത്യേകം പ്രതിഫലമുണ്ടാകും.വേറെയും നിരവധി സൗകര്യങ്ങൾ താരത്തിന് ലഭിക്കുമെന്ന് വാർത്തയുണ്ടായിരുന്നു. 25 കിടപ്പുമുറികളുള്ള വീട്, 40X10 മീറ്ററുള്ള നീന്തൽക്കുളവും 3 നീരാവിക്കുളങ്ങളും, വീട്ടിൽ അഞ്ച് മുഴുവൻ സമയ ജീവനക്കാർ, ബെന്റ്‌ലി കോണ്ടിനെന്റൽ ജിടി -ആസ്റ്റൺ മാർട്ടിൻ ഡിബിഎക്‌സ് -ലംബോർഗിനി ഹുറാക്കൻ എന്നിങ്ങനെ മൂന്ന് ആഡംബര കാറുകൾ, മുഴുവൻ സമയ ഡ്രൈവർ, അവധി ദിവസങ്ങളിൽ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വിവിധ സേവനങ്ങൾ എന്നിവയുടെ എല്ലാ ബില്ലുകളും ക്ലബ് ആസ്ഥാനത്ത് നിന്ന് അടയ്ക്കും.

യാത്രകൾക്കായി സ്വകാര്യ വിമാനം, സൗദി അറേബ്യയെ പ്രമോട്ട് ചെയ്യുന്ന ഓരോ സമൂഹ മാധ്യമ പോസ്റ്റിനും 500,000 യൂറോ എന്നിവയാണ് താരത്തിന് ലഭിക്കുകയെന്ന് ഗ്ലോബൽ ഇൻഡ്ക്‌സ് ട്വീറ്റ് ചെയ്തു.രണ്ടു വർഷത്തേക്ക് ആകെ 2664 കോടി രൂപയാണ് മുൻ പിഎസ്ജി താരത്തിന്റെ പ്രതിഫലം. അൽഹിലാൽ വിജയിക്കുന്ന ഓരോ മത്സരത്തിനും 80,000 യൂറോ ( ഏകദേശം 87,395 ഡോളർ) ലഭിക്കുമെന്നാണ് റെമെസ്‌ക്ലാ.കോം റിപ്പോർട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *