കോഴിക്കോട്: കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ച സംഭവത്തിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു. ദുബായിലേക്കാണ് കൊടുവള്ളി സ്വദേശി ഉവൈസ് കടന്നത്. കോഴിക്കോട് വിമാനത്താവളം വഴിയാണ് ഇയാള്‍ രാജ്യം വിട്ടത്. സംഭവത്തിലെ മറ്റ് പ്രതികളായ ഉവൈസിന്റെ പിതാവ് റസാഖ്, മാതാവ് സീനത്ത് എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് പ്രധാന പ്രതി തന്ത്രപരമായി വിദേശത്തേക്ക് കടന്നത്.

വാച്ച് മോഷ്ടിച്ചു എന്നാരോപിച്ചാണ് 12 കാരനെ പിതൃസഹോദരനും കുടുംബവും ക്രൂരമായി മര്‍ദ്ദിച്ചത്. നഖത്തില്‍ ഈര്‍ക്കിലി കയറ്റിയും മുറിവുകളില്‍ മുളക് വെള്ളം ഒഴിച്ചും കുട്ടിയെ പീഡിപ്പിച്ചിരുന്നു. സിഡബ്ല്യുസി ഇടപെട്ടതിന് ശേഷമാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്. അതിനിടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം പ്രതികള്‍ നടത്തിയിരുന്നു. കുട്ടിക്ക് സൈക്കിള്‍ വാങ്ങി നല്‍കാമെന്നും പണം നല്‍കാമെന്നുമടക്കം വാഗ്ദാനം നല്‍കിയെന്നാണ് വിവരം. കുട്ടിയുടെ കാലിലെയും കൈകളിലേയും വിരലുകളില്‍ ഈര്‍ക്കില്‍ കയറ്റിയിരുന്നു. ഒച്ച പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകി.

സംഭവദിവസം രാത്രിയാണ് പൂട്ടിയിട്ട മുറിയില്‍ നിന്നും രക്ഷപ്പെട്ട കുട്ടി പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ പറഞ്ഞത്. കുട്ടി സ്റ്റേഷനിലെത്തിയപ്പോള്‍ പിതാവുമായി പൊലീസ് ബന്ധപ്പെട്ടു. എന്നാല്‍ സ്റ്റേഷനിലെത്തിയത് പിതൃസഹോദരനും ഭാര്യയും മകനുമാണ്. ഇവർക്കൊപ്പമാണ് കുട്ടിയെ പൊലീസ് മടക്കി അയച്ചതെന്നതും വിമർശനത്തിന് കാരണമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *