ന്യൂഡൽഹി:സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മോഹൻ എം ശാന്തനഗൗഡർ (62) അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഞായറാഴ് പുലർച്ചെ 12.30ഒാടെ ആരോഗ്യനില വഷളാവുകയായിരുന്നു. 2016ൽ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1958 മെയ് അഞ്ചിന് കർണാടകയിലായിരുന്നു ജസ്റ്റിസ് മോഹൻ എം ശാന്തനഗൗഡറുെട ജനനം. നിയമപഠനം പൂർത്തിയാക്കിയ അദ്ദേഹം, 1980 സെപ്റ്റംബർ അഞ്ചിന് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 2003 മെയ് 12ന് കർണാടക ഹൈകോടതി അഡീഷണൽ ജഡ്ജിയായി. 2004 സെപ്്റ്റംബറിൽ സ്ഥിര ജഡ്ജിയായി സ്ഥാനക്കയറ്റം നേടി.
തുടർന്ന് കേരള ഹൈകോടതിയിലെത്തിയ അദ്ദേഹം, 2016 ആഗസ്റ്റ് ഒന്നിന് ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു. 2016 സെപ്റ്റംബർ 22ന് കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തി. 2017 ഫെബ്രുവരി 17നാണ് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്.
2019ൽ കർണാടക നിയമസഭയിൽ നിന്ന് എം.എൽ.എമാരെ അയോഗ്യരാക്കി‍‍യ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ചിൽ നിന്ന് ജസ്റ്റിസ് ശാന്തനഗൗഡർ പിന്മാറി‍യത് വലിയ വാർത്തയാ‍യിരുന്നു. ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൽ അംഗമായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *