കാസർഗോഡ്: മഞ്ചേശ്വരത്ത് പശുക്കടത്ത് ആരോപിച്ച് പിക്കപ്പ് വാൻ ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേസ്. ഡ്രൈവറുടെ പരാതിയിൽ രണ്ടുപേർക്കെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. മഞ്ചേശ്വരം ബായാറിൽ പശുക്കടത്ത് ആരോപിച്ച് ശനിയാഴ്ച രാത്രി ഒൻപതിനാണ് പിക്കപ്പ് വാൻ തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയത്. പൈവളിഗെ ആവളയിലെ ഇബ്രാഹിം ഖലീലിനെയാണ് ബൈക്കിലെത്തിയ സംഘം ഭീഷണിപ്പെടുത്തിയത്.
മഞ്ചേശ്വരത്തേക്ക് നാല് കാളകളുമായി വരുമ്പോൾ രണ്ട് ബൈക്കുകളിലായി നാലംഗ സംഘം പിക്കപ്പിനെ പിന്തുടർന്നു. ബയാറിലെത്തിയപ്പോൾ ഒരു ബൈക്ക് പിക്കപ്പിനെ തടഞ്ഞുനിർത്തി. രണ്ടാമത്തെ ബൈക്ക് നിർത്താതെ പോയി. പിക്കപ്പ് തടഞ്ഞ ബൈക്കിലുണ്ടായിരുന്നവർ അസഭ്യം പറയുകയും വടികൾ വീശി ഭീഷണി മുഴക്കുകയും ചെയ്തെന്ന് മഞ്ചേശ്വരം പോലീസിൽ നൽകിയ പരാതിയിൽ ഡ്രൈവർ ഇബ്രാഹിം ഖലീൽ പറയുന്നു.
പുനീത്, കണ്ടാലറിയുന്ന മറ്റൊരാൾ എന്നിവർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. നേരത്തെയും സമാന സംഭവം കാസർകോട് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കർണാടകയുടെ അതിർത്തി പ്രദേശങ്ങളിൽ ഇത്തരം സംഭവങ്ങൾ പതിവാണ്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിലും സ്വാധീനമെത്തിക്കുന്നതിനുള്ള തീവ്ര ഹിന്ദുത്വ സംഘടനകളുടെ ശ്രമത്തിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് നാട്ടുകാർ പറയുന്നത്.
