ന്യൂ ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിനെ സ്വാഗതം ചെയ്ത് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി. വിദ്യാഭ്യാസ മന്ത്രിയുടെ രാജി രാജ്യത്തെ ജനകീയ പ്രക്ഷോഭങ്ങളുടെ ചരിത്രത്തിലെ പുതിയൊരു അധ്യായമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വിദ്യാഭ്യാസ രംഗം കുളംതോണ്ടിയ മന്ത്രിയെ അവസാന നിമിഷം വരെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
ജനാധിപത്യപരമായ പോരാട്ടത്തിൽ ജനങ്ങൾ സമരം ഏറ്റെടുത്തതോടെയാണ് സർക്കാരിന് വഴങ്ങേണ്ടി വന്നത്. രാജിയെ തുടർന്ന് ജന്തർ മന്തറിലെ സമരം അവസാനിപ്പിക്കാൻ സംയുക്ത സമരസമിതിക്കിടയിൽ ധാരണയായിട്ടുണ്ട്. ഡൽഹിയിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണം. വിദ്യാർത്ഥികളെ ക്രൂരമായി അക്രമിച്ച കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും എം എ ബേബി വ്യക്തമാക്കി. രാഹുൽ ഗാന്ധി വൈകിയാണ് സമരത്തിൽ പങ്കുചേർന്നതെങ്കിലും പ്രതിപക്ഷ നേതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ ഇടപെടലിനെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
