എ.കെ.ജി സെൻ്റർ ആക്രമണക്കേസിലെ പ്രതി ജിതിൻ സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കി ക്രൈം ബ്രാഞ്ച്. സിസിടിവിയിൽ പെടാതിരിക്കാൻ ഇയാൾ ബോധപൂർവം ശ്രമം നടത്തി എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇന്നലെ നടത്തിയ തെളിവെടുപ്പിൽ നിർണായക തെളിവുകൾ ലഭിച്ചെന്നാണ് സൂചന. പ്രതിയെ സഹായിച്ച വനിതാ നേതാവ് ഒളിവിലാണ്. കേസിൽ ഗൂഢാലോചന സംശയിക്കുന്ന രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾക്കായി തെരച്ചിൽ ശക്തമാക്കി.

രാത്രി 11 മണിയോടെ ജിതിൻ ഗൗരീശപട്ടത്തെത്തി. അവിടെനിന്ന് തമ്പുരാൻ മുക്കിലൂടെ കുന്നുകുഴിയിലെത്തുന്നു. തുടർന്ന് സ്പാർക്ക് ഓഫീസിനു സമീപത്തുകൂടി എകെജി സെൻ്ററിനു മുന്നിലെത്തിയ ശേഷം ഇയാൾ സ്ഫോടക വസ്തു എറിയുകയായിരുന്നു. തുടർന്ന് കുന്നുകുഴി വഴി തമ്പുരാൻ മുക്കിലേക്ക് ഡിയോ സ്കൂട്ടറിൽ മടങ്ങിയെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. സ്കൂട്ടർ കൈമാറിയതിനു ശേഷമുള്ള റൂട്ട് മാപ്പും തയ്യാറാക്കുകയാണെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.

ക്രമണ കേസിൽ പ്രതി ജിതിനെ സഹായിച്ച വനിതാ നേതാവ് ഒളിവിലാണ്. അന്വേഷണ സംഘം ചോദ്യം ചെയ്യാൻ നടപടി ആരംഭിച്ചതോടെയാണ് ആറ്റിപ്ര സ്വദേശിയായ യുവതി ഒളിവിൽപ്പോയത്. പ്രതിക്ക് ഇരുചക്ര വാഹനം എത്തിച്ചത് വനിതാ നേതാവാണെന്ന് കണ്ടെത്തിയിരുന്നു.

വനിതാ നേതാവിനെ കേസിൽ മാപ്പുസാക്ഷിയാക്കാനാണ് നീക്കം. എന്നാൽ, ഗൂഢാലോചനയിലും ആക്രമണമത്തിലും നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ പ്രതി ചേർക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതി ജിതിനുമായി ഇന്നലെ നടത്തിയ തെളിവെടുപ്പിൽ നിർണ്ണായക തെളിവുകൾ ലഭിച്ചുവെന്നാണ് സൂചന. ഡിയോ സ്‌കൂട്ടർ, പ്രതി ധരിച്ചിരുന്ന ടി ഷർട്ട്,ഷൂ എന്നിവയാണ് പ്രധാന തെളിവുകൾ. ആക്രമണത്തിന്റെ ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു സംശയിക്കുന്ന മറ്റു രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കായും അന്വേഷണം ഊർജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *