തിരുവനന്തപുരം: ബി.ജെ.പി സഖ്യത്തിലേക്ക് മാറാന്‍ രണ്ട് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് 100 കോടി ഓഫര്‍ വാഗ്ദാനം ചെയ്‌തെന്ന ആരോപണം തള്ളി ഇടത് എം.എല്‍.എ കോവൂര്‍ കുഞ്ഞുമോന്‍. ഗുരുതര ആരോപണമാണ് ഉയര്‍ന്നിട്ടുള്ളതെന്നും സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും കോവൂര്‍ കുഞ്ഞുമോന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എം.എല്‍.എമാര്‍ തമ്മില്‍ ഈ ഇക്കാര്യം സംസാരിച്ചിരുന്നോ എന്ന് മുഖ്യമന്ത്രി കൊട്ടാരക്കര ഗസ്റ്റ്ഹൗസില്‍ വച്ച് തന്നോട് ചോദിച്ചിരുന്നു. ഇത്തരത്തില്‍ ഒരു സംസാരം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് മറുപടി നല്‍കി.
രണ്ടാഴ്ച മുമ്പ് കൊല്ലത്തെ കെ.എന്‍ ബാലഗോപാലിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വരുമ്പോഴാണ് ഗസ്റ്റ്ഹൗസില്‍ വച്ച് മുഖ്യമന്ത്രി ആരാഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആവശ്യപ്പെട്ട പ്രകാരമാണ് കൊട്ടാരക്കര ഗസ്റ്റ്ഹൗസില്‍ വച്ച് കൂടിക്കാഴ്ച നടത്തിയത്. നിയമസഭ സമ്മേളനം നടക്കുന്നതിന് മുമ്പായിരുന്നു ഈ കൂടിക്കാഴ്ച.
നിയമസഭയില്‍ എം.എല്‍.എമാരോടൊപ്പം ചായ കുടിക്കാന്‍ പോകാറുണ്ട്. എന്നാല്‍, സഭയില്‍ ഏതെല്ലാം എം.എല്‍.എമാര്‍ ആരോടെല്ലാം സംസാരിക്കുന്നുവെന്ന് താന്‍ ശ്രദ്ധിക്കാറില്ല. തനിക്കെതിരെ ഉയര്‍ന്നത് അടിസ്ഥാന രഹിതമാണെന്നും 30 വര്‍ഷം നീണ്ട തന്റെ പ്രതിച്ഛായക്കെതിരെയാണ് ആരോപണം ഉയര്‍ന്നതെന്നും കോവൂര്‍ കുഞ്ഞുമോന്‍ വ്യക്തമാക്കി.
ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് കൂറുമാറ്റാന്‍ രണ്ട് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് എന്‍.സി.പി (ശരദ് പവാര്‍) എം.എല്‍.എ തോമസ് കെ. തോമസ് 100 കോടി വാഗ്ദാനം നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. എല്‍.ഡി.എഫിലെ ഏകാംഗ കക്ഷി എം.എല്‍എമാരായ ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കോവൂര്‍ കുഞ്ഞുമോന്‍ (ആര്‍എസ്പി-ലെനിനിസ്റ്റ്) എന്നിവര്‍ക്കാണ് 50 കോടി വീതം തോമസ് കെ. തോമസ് വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം.
