കോഴിക്കോട് : നാളെ മുതൽ നടത്താനിരുന്ന കടയടച്ചിട്ടുള്ള സമരത്തിൽ നിന്നും റേഷൻ വ്യാപാരികൾ പിന്മാറി. റേഷൻ കട അടച്ചിട്ടുള്ള സമരം മാറ്റി വെച്ചതായി സംയുക്ത സമര സമിതി അറിയിച്ചു. വെട്ടിക്കുറച്ച കമ്മീഷൻ പുനസ്ഥാപിക്കാമെന്ന ഭക്ഷ്യ മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സമരത്തിൽ നിന്നും പിൻവാങ്ങുന്നതെന്നും സമര സമിതി വ്യക്തമാക്കി.

കമ്മീഷൻ വിഷയവുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾ കടയടപ്പ് സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന ഭക്ഷ്യ മന്ത്രി അനിൽ ചർച്ച വിളിച്ച് ചേർക്കുകയും റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ 49 ശതമാനമാക്കാനുള്ള സിവിൽ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കാമെന്ന് ഉറപ്പ് നൽകുകയുമായിരുന്നു.

ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് ഒക്ടോബറിലെ കമ്മീഷൻ ഭാഗികമായി അനുവദിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം. ഈ സാമ്പത്തിക വർഷത്തെ റേഷൻ വ്യാപാരി കമ്മീഷൻ ഇനത്തിലുള്ള‍ ചെലവിലേക്കായി 216 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരുന്നത്. ഇത് ഈ ആവശ്യത്തിന് പര്യാപ്തമായിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ പിഎംജികെഎവൈ പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള ഭക്ഷ്യ ധാന്യങ്ങളുടെ വിതരണത്തിന്റെ കമ്മീഷനായി നൽകേണ്ടുന്ന തുക ബജറ്റ് വകയിരുത്തലിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ വർഷം ഡിസംബർ വരെ ഈ പദ്ധതി നീട്ടിക്കൊണ്ടുള്ള തീരുമാനം കേന്ദ്രസർക്കാർ ആഗസ്റ്റിലാണ് പ്രഖ്യാപിച്ചത്. ഇതിനാലാണ് ഈ ചെലവ് മുൻകൂട്ടി കാണാൻ സംസ്ഥാന സർക്കാരിന് കാണാൻ കഴിയാതെപോയതെന്നും മന്ത്രി ചർച്ചയിൽ വിശദീകരിച്ചതോടെയാണ് സമരത്തിൽ നിന്നും പിൻമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *