തിരുവനന്തപുരം: മൂന്ന് പേരെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം അഫാന്‍ ബാറില്‍ പോയി മദ്യപിച്ചു. വെഞ്ഞാറമൂടിലെ ബാറിലെത്തിയാണ് അഫാന്‍ മദ്യപിച്ചത്. 10 മിനിറ്റ് സമയം ചെലവഴിച്ചതിന് ശേഷമാണ് ബാറില്‍ നിന്നും അഫാന്‍ മടങ്ങിയത്.

വീട്ടിലേക്ക് കൊണ്ടുപോകാനും അഫാന്‍ മദ്യം വാങ്ങി. വീട്ടിലെത്തി ഫര്‍സാനെയും അനുജനെയും കൊലപ്പെടുത്തിയ ശേഷം ആ മദ്യവും കഴിച്ചു. അതേസമയം, അഫാന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളുടേയും ഉമ്മയുടേയും ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് നല്‍കി. ഇതിനൊപ്പം അഫാന്റെ ഗൂഗ്ള്‍ ഹിസ്റ്ററിയും പരിശോധിക്കും.

ഏറെ നാളുകളായി കുടുംബം ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്നും ഇതിനെ കുറിച്ച് ഗൂഗ്‌ളില്‍ സെര്‍ച്ച് ചെയ്തുവെന്നായിരുന്നു അഫാന്റെ മൊഴി. ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് ഫോണുകള്‍ പരിശോധിക്കുന്നത്.

അതേ സമയം, ആശുപത്രിയില്‍ കഴിയുന്ന അഫാന്റെ വിശദമായ മൊഴിയെടുക്കാന്‍ ഇതുവരെ പൊലിസിന് കഴിഞ്ഞിട്ടില്ല. രാത്രി മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും മൊഴി എടുക്കാനുള്ള മാനസിക അവസ്ഥയിലായിരുന്നില്ല അഫാന്‍. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയും വെഞ്ഞാറമൂട് സി.ഐയുമാണ് രാത്രി ഏട്ടരയോടെ മെഡിക്കല്‍ കോളേജില്‍ എത്തിയത്. ഇന്നു രാവിലെ വീണ്ടും മൊഴി എടുക്കാന്‍ ശ്രമിക്കും.

Leave a Reply

Your email address will not be published. Required fields are marked *