കോക്രോച്ച് ജനത പാർട്ടി ഡൽഹിയിൽ നടത്തിവന്ന വിദ്യാർത്ഥി സമരവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയും വാർത്തകളിൽ നിറയുമ്പോൾ പ്രതികരണവുമായി നടൻ മാധവ് സുരേഷ്. “രാജ്യം സംസാരിച്ചു, ഒടുവിൽ ഉത്തരങ്ങൾ നൽകപ്പെട്ടു, ഇനി അതിക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശരിയായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്” എന്ന് മാധവ് സുരേഷ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കുറിച്ചു.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ജീവൻ വെടിഞ്ഞ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന സിജെപിയുടെ ആവശ്യവും സാധ്യമായ ഏറ്റവും ഉയർന്ന തുക നൽകാം എന്ന വാഗ്ദാനത്തോടെ കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നു. ഒരു മാസത്തിലേറെ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് കേന്ദ്ര മന്ത്രിയുടെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പൂർത്തീകരിക്കപ്പെട്ടത്.
നേരത്തെ സമരത്തെക്കുറിച്ച് മാധവ് നടത്തിയ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. സ്വന്തം അജണ്ടകൾ നടപ്പിലാക്കാൻ ആളുകളെ ദുരുപയോഗം ചെയ്യുകയാണെന്നും, ഒരു വിഭാഗം വിദ്യാർത്ഥികളെ ആക്രമിക്കുമ്പോൾ മറ്റൊരു വിഭാഗം അവരെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയ മാധവ്, നിർബന്ധിച്ച് പ്രതിഷേധങ്ങളിൽ പങ്കാളികളാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കിയിരുന്നു.
