പാലക്കാട് ചിറ്റൂരില്‍ നിന്ന് കാണാതായ യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തു. തത്തമംഗലം സ്വദേശി സുവീഷ് (20) ആണ് കൊല്ലപ്പെട്ടത്. യാക്കര പുഴയുടെ സമീപത്തുനിന്നാണ് സുവീഷിന്റെ മൃതദേഹം കണ്ടെത്തിയത്. യാക്കര പുഴയിലെ ചതുപ്പില്‍ യുവാവിനെ കൊലപ്പെടുത്തി താഴ്ത്തിയെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുള്ള പൊലീസ് പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

കേസില്‍ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വരാജ്, ഹക്കീം, ഋഷികേശ്, അജയ്, ഷമീര്‍, മദന്‍കുമാര്‍ എന്നിവരെയാണ് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്ത വിധം ജീര്‍ണിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡി എന്‍ എ പരിശോധന നടത്തും. കാര്‍ വാടകയ്ക്ക് എടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കവും, കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

ജൂലൈ 19നാണ് സുബിഷിനെ കാണാതായത്. അന്നേ ദിവസം രാത്രി പാലക്കാടുള്ള മെഡിക്കല്‍ ഷോപ്പിന് സമീപത്തു നിന്ന് സുബിഷിനെ ബലമായി സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മലബാര്‍ ആശുപത്രിയ്ക്ക് സമീപം ശ്മാശനത്തില്‍ വെച്ച് വടികൊണ്ടും കൈകൊണ്ടും അടിച്ചും ചവിട്ടിയുമായിരുന്നു കൊലപാതകമെന്നും പൊലീസ് അറിയിച്ചു. 20ന് രാവിലെയാണ് മൃതദേഹം പ്രതികള്‍ യാക്കര പുഴയില്‍ ഉപേക്ഷിച്ചത്.

അതേസമയം സുവീഷിന് വധഭീഷണി ഉണ്ടായിരുന്നതായി അമ്മ വിജി പറഞ്ഞു. കാര്‍ വാടകയ്ക്കെടുത്തതിനെച്ചൊല്ലിയായിരുന്നു ഭീഷണി. നേരത്തെയും സുഹൃത്തുക്കള്‍ വീട്ടിലെത്തി മര്‍ദിച്ചിരുന്നതായും വിജി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *