പ്രമുഖ ചലച്ചിത്ര എഡിറ്റർ കെ പി ഹരിഹരപുത്രൻ അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്ക്കാരം രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. മലയാള സിനിമയിലെ സജീവസാന്നിധ്യമായിരുന്നു ഹരിഹരപുത്രന്‍. അദ്ദേഹത്തിന്റെ വിയോഗത്തില്‍ മധുപാല്‍ അടക്കമുള്ള സഹപ്രവര്‍ത്തകര്‍ അനുശോചനം അറിയിച്ചു. 1971ല്‍ ‘വിലയ്ക്കുവാങ്ങിയ വീണ’യിലൂടെ അസിസ്റ്റന്റ് എഡിറ്ററായ അദ്ദേഹം അതേവര്‍ഷം വിത്തുകള്‍ എന്ന ചിത്രത്തിലൂടെ കെ ശങ്കുണ്ണിയുടെ അസോസിയേറ്റ് എഡിറ്റര്‍ ആയി.
1979 ല്‍ പുറത്തിറങ്ങിയ കള്ളിയങ്കാട്ട് നീലിയാണ് സ്വതന്ത്ര എഡിറ്ററായി ചെയ്ത ആദ്യ ചിത്രം. തുടര്‍ന്ന് ശേഷക്രിയ, ഏപ്രില്‍ 18, സുഖമോ ദേവി, വിവാഹിതരേ ഇതിലേ, സര്‍വകലാശാല, നഗരത്തില്‍ ചെന്ന് രാപ്പാര്‍ക്കാം, തലമുറ, ചകോരം, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ദ കാര്‍, സൂപ്പര്‍മാന്‍, പഞ്ചാബി ഹൗസ്, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, പാണ്ടിപ്പട, തൊമ്മനും മക്കളും, മായാവി, വടക്കുംനാഥന്‍, ചതിക്കാത്ത ചന്തു ചോക്ലേറ്റ് തുടങ്ങി ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായിരുന്നു. സോഹന്‍ ലാല്‍ സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ റോഡ് മൂവിയാണ് അവസാന ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *