വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കൈക്കുഴ സ്പിന്നര്‍മാര്‍ക്ക് വീണ്ടും മുന്‍ഗണന നല്‍കികൊണ്ടാണ് ടീം പ്രഖ്യാപനം. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം, കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ടീമിനുണ്ട്. അതേസമയം, രവിചന്ദ്രന്‍ അശ്വിനെ ഏകദിന ടീമിലോ ടി20 ടീമിലോ ഉള്‍പ്പെടുത്തിയിട്ടില്ല. ഫെബ്രുവരി ആറ് മുതല്‍ അഹമ്മദാബാദിലും കൊല്‍ക്കത്തയിലുമായി യഥാക്രമം മൂന്ന് ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ കളിക്കുക. പരുക്കില്‍ നിന്ന് മോചിതനായ രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുക.

കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിന് മുമ്പാണ് അശ്വിനെ വീണ്ടും വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന്, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കും അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. പരുക്ക് മൂലം സീനിയര്‍ ഓഫ് സ്പിന്നറായ അശ്വിന്‍ ടീമില്‍ നിന്ന് പുറത്താകുമെന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നു, എന്നാല്‍ ഇത് സംബന്ധിച്ച് ബിസിസിഐ ഒന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം ”ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിച്ചു” എന്നും രവീന്ദ്ര ജഡേജ ”കാല്‍മുട്ടിനേറ്റ പരുക്കില്‍ നിന്ന് സുഖം പ്രാപിച്ചു വരുന്നുള്ളൂ” എന്നും വ്യക്തമാക്കിയിട്ടുണ്ട്.

ബുധനാഴ്ചത്തെ സെലക്ഷന്‍ യോഗത്തില്‍ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യയുടെ തോല്‍വിയും മുന്നോട്ടുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ക്യാപ്റ്റനായിരുന്ന കെ.എല്‍.രാഹുലും വരാനിരിക്കുന്ന ചില മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു, അങ്ങനെയാണ് വീണ്ടും കൈക്കുഴ സ്പിന്നര്‍മാരിലേക്ക് തിരിയാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചതെന്നാണ് വിവരം.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കുല്‍ദീപ് കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തിയിരുന്നു, അതില്‍ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം കുറച്ച് പരിശീലന മത്സരങ്ങള്‍ കളിക്കാന്‍ സെലക്ടര്‍മാര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് ആരെങ്കിലും അദ്ദേഹത്തിന്റെ കളി കണ്ടിരുന്നോ എന്ന് വ്യക്തമല്ല, എന്നാല്‍ കായികക്ഷമത വീണ്ടെടുത്ത കുല്‍ദീപിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കുല്‍ദീപ് അവസാനമായി ശ്രീലങ്കയില്‍ ഇന്ത്യക്കായി കളിച്ചത്.

മറ്റൊരു ലെഗ് സ്പിന്നറായ രവി ബിഷ്ണോയും പരമ്പരയില്‍ അരങ്ങേറ്റം കുറിക്കും. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താനുള്ള ഓപ്ഷനായാണ് കൈക്കുഴ സ്പിന്നര്‍മാരെ സെലക്ടര്‍മാരും ടീം മാനേജ്മെന്റും കാണുന്നത്. രാജസ്ഥാനില്‍ നിന്നുള്ള 21 കാരനായ ബിഷ്ണോയ് ഐപിഎല്ലിലെ പഞ്ചാബ് ഫ്രാഞ്ചൈസിക്ക് വേണ്ടി നടത്തിയ പ്രകടനമാണ് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്.

ഏകദിന ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, സൂര്യ കുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, ഷാര്‍ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, മൊഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ആവേശ് ഖാന്‍

ടി20 ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, സൂര്യ കുമാര്‍ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യര്‍, ദീപക് ചാഹര്‍, ഷാര്‍ദുല്‍ താക്കൂര്‍, രവി ബിഷ്ണോയ്, അക്‌സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മൊഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍.

Leave a Reply

Your email address will not be published. Required fields are marked *