തിരുവനന്തപുരം∙ അരിക്കൊമ്പനെ കൂട്ടിൽ പിടിച്ചിടണമെന്ന് പറയുന്നത് ശരിയായ നിലപാടല്ലെന്ന് ഇതുമായി ബന്ധപ്പെട്ട് മുൻപ് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയിലെ അംഗമായ ഡോ. പി.എസ്.ഈസ. അരിക്കൊമ്പൻ കമ്പം ടൗണിലിറങ്ങി പരാക്രമം തുടരുന്ന സാഹചര്യത്തിലാണ് ഡോ. ഈസയുടെ പ്രതികരണം.

അരിക്കൊമ്പൻ ചിന്നക്കനാലിലും പാടില്ല, വേറൊരിടത്ത് വിടാനും പാടില്ല, അതിനോട് അനുബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങൾ അഭിമുഖീകരിക്കാനും കഴിയില്ലെന്നാണ് ആളുകൾ പറയുന്നത്. ഇതിനെ പിന്നെ എന്തു ചെയ്യണമെന്നാണ് എല്ലാവരും പറയുന്നതെന്നു ചോദിച്ച ഡോ.ഈസ, ബന്ധുര കാഞ്ചന കൂട്ടിൽ കൊണ്ടിടണമോയെന്നും ചോദിച്ചു.

ഡോ.ഈസയുടെ പ്രതികരണം

അരിക്കൊമ്പൻ തിരിച്ചെത്താൻ 10 ശതമാനം വരെയൊക്കെ സാധ്യതയുണ്ടെന്ന് ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിടുമ്പോൾത്തന്നെ പറഞ്ഞിരുന്നതാണ്. കാരണം ദൂരം കുറവായിരുന്നു. നമ്മൾ ആദ്യം നിർദ്ദേശിച്ച സ്ഥലം പറമ്പിക്കുളമായിരുന്നു. അവിടെനിന്ന് ചിന്നക്കനാലിലേക്ക് ധാരാളം ദൂരമുണ്ടായിരുന്നു. പെരിയാറിൽ വിട്ടാൽ തിരിച്ചുവരാൻ സാധ്യതയുണ്ടെന്ന് അന്നേ നമുക്ക് അറിയാമായിരുന്നു.

പക്ഷേ ഇത്രമാത്രം ജനവാസമുള്ള, ഗതാഗതമുള്ള, വാഹനങ്ങൾ വളരെയധികം പോകുന്ന ഈ സ്ഥലത്തുകൂടി തിരിച്ചുവരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് നമ്മൾ വിലയിരുത്തിയത്. എന്തായാലും ആനയുടെ സഞ്ചാര ദിശ മനസ്സിലാക്കുന്നതിനാണ് റേഡിയോ കോളർ വനംവകുപ്പ് ഘടിപ്പിച്ചിരിക്കുന്നത്. എവിടേക്കാണ് ആനയുടെ സഞ്ചാരമെന്ന് കണ്ടുപിടിക്കാൻ അതു വഴി സാധിക്കും. അതനുസരിച്ച് അരിക്കൊമ്പനെ ഒരു പരിധി വരെ നിയന്ത്രിക്കാനും സാധിക്കും.

ആന ടൗണിലിറങ്ങിയതിൽ പ്രത്യേകിച്ച് ആശങ്കയുടെ കാര്യമില്ല. ആന ജനവാസ മേഖലയിലേക്ക് ചെല്ലുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ പ്രശ്നമുണ്ട്. ഞങ്ങൾ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. ഇത്തരത്തിൽ കാട്ടാന ഇറങ്ങുമ്പോഴും കടുവ ഇറങ്ങുമ്പോഴും അതിനെ പിടിക്കാൻ ശ്രമിക്കുമ്പോഴുമെല്ലാം ആദ്യം ചെയ്യേണ്ടത് ജനങ്ങളെ നിയന്ത്രിക്കുക എന്നതാണ്. അതായത് ജനക്കൂട്ടത്തെ നിയന്ത്രിക്കുക.

അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ നടക്കുന്നത്. ജനം സ്വയം നിയന്ത്രിച്ചില്ലെങ്കിൽ വനം വകുപ്പോ റവന്യൂ വിഭാഗമോ അവരെ നിയന്ത്രിക്കാനുള്ള സംവിധാനമുണ്ടാക്കണം. ആനയ്ക്കു മാത്രമല്ല ജനത്തിനും ഇത് അപകടമാണ്. ആന വാലും പൊക്കി ഓടുന്ന ഒരു ചിത്രം ചാനലിൽ കണ്ടിരുന്നു. അത് പേടിച്ചു തന്നെയാണ് ഓടുന്നത്. പക്ഷേ, അത് തിരിഞ്ഞുനിന്നാലുള്ള സ്ഥിതി ഒന്ന് ആലോചിച്ചു നോക്കൂ. ജനങ്ങൾ ഇതിന്റെ പിന്നാലെ പോകരുത്. അത് വനംവകുപ്പിന് വിട്ടുകൊടുക്കുക. ഈ പ്രശ്നം ഏതു രീതിയിൽ നേരിടണമെന്ന് അവർക്കറിയാം.

Leave a Reply

Your email address will not be published. Required fields are marked *