തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസില്‍ രണ്ടാം വര്‍ഷ ബിവിഎസ് സി വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി ജെ എസ് സിദ്ധാര്‍ഥിനെ (20) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കുടുംബം. സിദ്ധാര്‍ഥിനെ കൊന്ന ശേഷം കെട്ടിത്തൂക്കിയതാണെന്നും സംഭവം ആത്മഹത്യയാക്കി മാറ്റാന്‍ കോളേജ് അധികൃതരും പൊലീസും ശ്രമിക്കുകയാണെന്നും പിന്നില്‍ എസ്എഫ്ഐക്കാര്‍ ആണെന്നും കുടുംബം ആരോപിച്ചു.

18ന് ഹോസ്റ്റല്‍ ഡോര്‍മിറ്ററിയിലെ കുളിമുറിയിലാണ് സിദ്ധാര്‍ഥിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ഥിന്റെ സഹപാഠികളുടെയും അധ്യാപകരുടെയും പൊലീസിന്റെയും നാട്ടുകാരുടെയും വാക്കുകള്‍ ചേര്‍ത്തു വായിക്കുമ്പോള്‍ അതു കൊലപാതമാണെന്ന ഉറച്ച വിശ്വാസത്തിലാണ് അച്ഛന്‍ ടി ജയപ്രകാശും അമ്മ എം ആര്‍ ഷീബയും ബന്ധുക്കളും. ’14ന് വാലന്റൈന്‍സ് ഡേയുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയില്‍ സീനിയര്‍ വിദ്യാര്‍ഥിനികള്‍ക്കൊപ്പം സിദ്ധാര്‍ഥ് നൃത്തം ചെയ്തതിന്റെ പേരില്‍ മര്‍ദിച്ചു. നൂറോളം വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെ വിവസ്ത്രനാക്കി അടിച്ചു. ബെല്‍റ്റ് കൊണ്ടു പലവട്ടം അടിച്ചു. 3 ദിവസം ഭക്ഷണമോ വെള്ളമോ നല്‍കിയില്ല’- സിദ്ധാര്‍ഥിന്റെ അമ്മ പറഞ്ഞു.

‘ഞാന്‍ അങ്ങോട്ടു വരുന്നമ്മേ. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇത്തവണ അമ്മയെ ഞാന്‍ കൊണ്ടുപോകാം. ഒന്നര മണിക്കൂര്‍ കഴിഞ്ഞ് ഒരു സീനിയര്‍ വിദ്യാര്‍ഥി വിളിച്ചു പറഞ്ഞു. അവന്‍ പോയെന്ന്’ -ഇതായിരുന്നു സിദ്ധാര്‍ഥിന്റെ അവസാനത്തെ വാക്കുകള്‍ എന്നും കുടുംബം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *