ഷിരൂര്‍(കര്‍ണാടക): ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചിലിനായി ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങി. ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലെ സംഘമാണ് തെരച്ചില്‍ നടത്തുന്നത്. ഇതിനായി നാല് വഞ്ചികള്‍ പുഴയില്‍ ഇറക്കിയിട്ടുണ്ട്. ഷിരൂരില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്. പുഴയിലെ ഒഴുക്കും ചെറിയ രീതിയില്‍ കുറഞ്ഞു. ഈ സാഹചര്യത്തിലാണ് തെരച്ചില്‍ വീണ്ടും തുടരാന്‍ തീരുമാനിച്ചത്. അതേസമയം, ഇന്ന് കൂടി പരമാവധി തെരച്ചിലിന് ശ്രമിക്കുമെന്നാണ് ജില്ല ഭരണകൂടം വ്യക്തമാക്കുന്നത്.

തെരച്ചിലിന് കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ പറഞ്ഞു. ഡ്രഡ്ജ് ചെയ്യാനുള്ള യന്ത്രം നദിയിലൂടെ എത്തിക്കാന്‍ കഴിയില്ല. മറ്റ് മാര്‍ഗങ്ങള്‍ തേടുകയാണ്. പ്രൊക്ലെയ്‌നര്‍ നിലവില്‍ എത്തിച്ചാലും നദിയില്‍ ഇറക്കാന്‍ സാധിക്കില്ലെന്നും എംഎല്‍എ പറഞ്ഞു. ഡ്രഡ്ജിങ് സാധിക്കില്ലെന്ന് കളക്ടറും വ്യക്തമാക്കി. അതേസമയം, തെരച്ചില്‍ തുടരണമെന്ന് കേരളം ആവശ്യപ്പെട്ടതായി എകെ ശശീന്ദ്രന്‍ പറഞ്ഞു. തെരച്ചില്‍ കൂടുതല്‍ കാര്യംക്ഷമമാക്കണം. എന്തു സഹായം നല്‍കാനും കേരളം തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

ഗംഗാവലി അപകടം നിറഞ്ഞ നദിയെന്നും ഇങ്ങനൊരു ദൗത്യം ആദ്യമെന്നും ഈശ്വര്‍ മാല്‍പെ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം റിസ്‌കിലാണ് പുഴയില്‍ ഇറങ്ങുന്നത്. ഇതുവരെ ട്രക്ക് കാണാനായിട്ടില്ല. ഇന്ന് വീണ്ടും മുങ്ങി ട്രക്ക് കണ്ടെത്താന്‍ ശ്രമിക്കും. ഏറെ അപകടം നിറഞ്ഞ നദിയാണ് ഗംഗാവലി.അടിയൊഴുക്ക് ശക്തമാണ്. മുങ്ങുമ്പോള്‍ ഒന്നും കാണാനാകുന്നില്ല. കണ്ണ് കെട്ടി ഇറങ്ങുന്നതുപോലെയാണ്. സ്വന്തം റിസ്‌കിലാണ് ഇറങ്ങുന്നതെന്ന് എഴുതി നല്‍കിയാണ് ഇറങ്ങിയത്. ഇതുവരെ തകരഷീറ്റുകളും തടികളും വൈദ്യുതി കമ്പികളുമാണ് കണ്ടതെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *