യുഎസിൽ തണുത്തുറഞ്ഞ തടാകത്തിന് മുകളിലൂടെ നടക്കവെ സ്ത്രീയടക്കം മൂന്ന് ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു.ആന്ധ്രപ്രദേശ് സ്വദേശികളായ നാരായണ മുദ്ദാന (49), ഭാര്യ ഹരിത മുദ്ദാന, കുടുംബസുഹൃത്ത് ഗോകുൽ മെദിസെറ്റി (47) എന്നിവരാണു മരിച്ചത്. തണുത്തുറഞ്ഞ വുഡ്സ് കാന്യൻ തടാകത്തിലൂടെ നടക്കുമ്പോൾ തെന്നിവീണായിരുന്നു അപകടം.തിങ്കളാഴ്ച വൈകീട്ട് 3.35ഓടെയാണ് അരിസോണയിലെ കൊകനിനോ കൗണ്ടിയില്‍ വൂഡ്സ് കാന്യന് തടാകത്തിലാണ് മൂവരും മുങ്ങിമരിച്ചത്.ഹരിതയെ തടാകത്തില്‍ നിന്ന് ജീവനോടെ പുറത്തെടുത്ത് പ്രഥമശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. നാരായണിന്റേയും ഗോകുലിന്റേയും മൃതദേഹം ചൊവ്വാഴ്ചയോടെയാണ് പുറത്തെടുക്കാന്‍ സാധിച്ചത്.
അമേരിക്കയിലെ അതിശൈത്യത്തില്‍ മരണം 62 കടന്നു. ന്യൂയോര്‍ക്കില്‍ ശീതക്കാറ്റില്‍ 28 പേരാണ് മരിച്ചത്. അതിശൈത്യം കടുത്തതോടെ ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹിമപാതത്തെത്തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു.
ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ സഹായത്തിനായി സൈന്യത്തെയും നിയോഗിച്ചിട്ടുണ്ട്. കനത്ത മഞ്ഞിനെയും ശീതക്കൊടുങ്കാറ്റിനെയും തുടര്‍ന്ന് ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. രാജ്യത്ത് വൈദ്യുതി ബന്ധം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും ഇരുട്ടിലാണ്.
