വിടവാങ്ങൽ മത്സരത്തിന് മുമ്പ് താനാകെ ആശയക്കുഴപ്പത്തിലാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ഫട്ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി. അടുത്ത മാസം ആറിന് കുവൈറ്റിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ പോരാട്ടത്തോടെയാണ് സുനില്‍ ഛേത്രി വിരമിക്കുന്നത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ ആകെ ആശയക്കുഴപ്പത്തിലാണ്. ദേശീയ ടീമിനൊപ്പമുള്ള എന്‍റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു. ഈ സമയത്ത് ഏത് വഴിയാണ് സ്വീകരിക്കേണ്ടത്. ടീമിനൊപ്പമുള്ള ഓരോ ദിവസവും ഓരോ പരിശീലന സെഷനും എനിക്ക് പ്രധാനപ്പെട്ടതാണ്. ഇതെങ്ങനെയാകും അവസാനിക്കുക എന്ന ചിന്തിക്കാതെ വെറുതെ ഒഴുക്കിനൊപ്പം പോകണോ എന്നാണിപ്പോഴത്തെ ചിന്ത. നിങ്ങള്‍ക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ഓര്‍ക്കു എന്നാണ് ചിലര്‍ പറയുന്നത്. ഓരോ ദിവസവും ഗ്രൗണ്ടിലിറങ്ങാന്‍ കഴിയുന്നു എന്നതാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം.അതൊരിക്കലും ഞാന്‍ വെറുതെയാണെന്ന് കരുതാറില്ല. അതുകൊണ്ട് ഇനിയുള്ള എന്‍റെ ഓരോ ദിവസവും ഞാന്‍ കൃതജ്ഞതയോടെ ഓര്‍ത്തുവെക്കും. ഈ വികാരങ്ങളെയെല്ലാം ഒരു പെട്ടിയലടച്ച് കൂടെ കൊണ്ടുപോകാന്‍ കഴിഞ്ഞെങ്കിലെന്നാണ് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു ഛേത്രിയുടെ കുറിപ്പ്.ഇന്ത്യൻ കുപ്പായത്തില്‍ 150 മത്സരങ്ങള്‍ കളിച്ച 39കാരനായ ഛേത്രി 94 ഗോളുകള്‍ നേടിയ. സജീവ ഫുട്ബോളർമാരില്‍ രാജ്യത്തിനായുള്ള ഗോള്‍ നേട്ടത്തില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്കും ലിയോണല്‍ മെസിക്കും മാത്രം പിന്നിലാണ് ഇന്ത്യന്‍ നായകന്‍. ആറിന് കൊല്‍ക്കത്തയിലെ സാള്‍ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് ഇന്ത്യ-കുവൈറ്റ് ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ പോരാട്ടം. മത്സരം ജയിക്കാന്‍ ആരാധകരുടെ പിന്തുണവേണമെന്നും ഇന്ത്യയിലെ എല്ലായിടത്തു നിന്നും ആരാധകര്‍ പിന്തുണയുമായി കൊല്‍ക്കത്തയിലെത്തുമെന്ന് തനിക്കുറപ്പാണെന്നും വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ഛേത്രി പറഞ്ഞിരുന്നു.ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ കുവൈറ്റിനെതിരെ ജയിച്ചാല്‍ മാത്രമേ യോഗ്യതാ റൗണ്ടില്‍ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാന്‍ ഇന്ത്യക്ക് കഴിയൂ.

Leave a Reply

Your email address will not be published. Required fields are marked *