തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിലെ ഇ.ഡി റെയ്ഡിനെ വിമർശിക്കില്ല എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. റെയ്ഡ് നടത്തിയത് ഹൈക്കോടതി അനുമതി പ്രകാരം. താൻ നരേന്ദ്ര മോദിയോട് പറഞ്ഞാൽ റെയ്ഡ് നടത്താൻ ഇ.ഡി വരുമോ. കേന്ദ്ര ഏജൻസിയുടെ റെയ്ഡിൽ സംസ്ഥാന സർക്കാരിന് എന്ത് റോളെന്നും മുഖ്യമന്ത്രി. അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി നടപടികൾ സ്വീകരിക്കുന്നത്. തങ്ങൾക്ക് ഇതിൽ ഒരു റോളും ഇല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് പിന്നാലെയാണ് ഇ.ഡി പരിശോധന നടന്നതെന്ന പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി പരിഹസിച്ച് തള്ളി. പിണറായി ആകെ കുറ്റം പറഞ്ഞത് രാഹുൽ ഗാന്ധിയെയാണ്. ബിജെപിയെ കുറിച്ച് മിണ്ടിയില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

റെയ്ഡ് നടക്കുന്ന കാര്യം സർക്കാരിനോ പൊലീസിനോ അറിവില്ലായിരുന്നു. സംഘർഷം അറിഞ്ഞ് ആഭ്യന്തര മന്ത്രിയാണ് പൊലീസിനെ വിന്യസിപ്പിച്ചത്. അതിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ക്രിമിനലുകളാണ് ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ചത്. സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിൽ കയറാത്തത്, പൊലീസിൻ്റെ സംയമനം. പൊലീസ് ബുദ്ധിപൂർവം പ്രവർത്തിച്ചു. ഇഡി സംഘത്തെ ആക്രമിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച ഇല്ലെന്നും വി.ഡി. സതീശൻ പ്രതികരിച്ചു.

സിഎംആർഎല്ലിൽ നിന്ന് കോൺഗ്രസ് പണം വാങ്ങിയെന്ന് വി.ഡി. സതീശൻ സമ്മതിച്ചു. വ്യവസായികളിൽ നിന്ന് എല്ലാ പാർട്ടികളും പണം വാങ്ങാറുണ്ട്. എന്നാൽ ഇവിടെ കേസ് കള്ളപ്പണം വെളുപ്പിച്ചതിന് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

റെയ്ഡിനെ കുറിച്ച് പ്രതികരിക്കാൻ വൈകിയതിന് വിശദീകരണവും മുഖ്യമന്ത്രി നൽകി. എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തരണം, ഒളിച്ചോടുന്ന ആളല്ല താനെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർച്ചയായി മാധ്യമപ്രവർത്തകർ ചോദ്യം ചോദിച്ചതിനെയും മുഖ്യമന്ത്രി വിമർശിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ എല്ലാ പ്രഖ്യാപനങ്ങളും പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതുയുഗത്തിലേക്കുള്ള കാൽവെയ്പാണിത്. അഞ്ച് ഇന്ദിരാ ഗ്യാരൻ്റികളും നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏഷ്യയിലെ ഏറ്റവും വലിയ ഏവിയേഷൻ ഹബ്ബാക്കി കേരളത്തെ മാറ്റും. ഉന്നത വിദ്യാഭ്യാസ മേഖലയെ പൂർണമായി പുനഃക്രമീകരിക്കും. ലോക നിലവാരത്തിലേക്ക് കൊണ്ട് വരും. സുസ്ഥിരവികസന മാതൃകയാണ് സരിക്കാരിന്റെ ലക്ഷ്യം. മയക്കുമരുന്നിനെതിരെ പദ്ധതികൾ ഉണ്ടാകും. തീരദേശ മേഖലയിലെ പ്രശ്ങ്ങൾക്ക് പരിഹാരം കാണും. എഐക്ക് പ്രത്യേക പരിഗണന നൽകും. എസ്‌സി/ എസ്‌ടി പ്രശങ്ങൾക്ക് പരിഹാരം കാണും. ഇ ഗ്രാന്റ്, ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ പരിഹരിക്കും. വ്യവസായങ്ങളെ ആകർഷിക്കാനുള്ള ലാൻഡ് ബാങ്ക് ഉണ്ടാക്കും. ടൂറിസം രംഗത്തും സമഗ്രമായ മാറ്റങ്ങൾ ഉണ്ടാക്കും. ആരോഗ്യമേഖലയിൽ വലിയ പദ്ധതികൾ നടപ്പിലാക്കും. വയോജന ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കും. എല്ലാം ബഡ്ജറ്റിൽ വിശദമായി അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നയപ്രഖ്യാപനമല്ല, നയരാഹിത്യ പ്രഖ്യാപനമെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വിമർശനത്തിൽ പ്രതിപക്ഷ നേതാവിന്റെ നയമല്ല നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയെ കുറിച്ച് പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുന്നത് സർക്കാരിന്റെ പരിഗണനയിലെന്നും വി.ഡി. സതീശൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *