കൊവിഡിനെ പിടിച്ചു കെട്ടിയ ചൈനയ്ക്ക് ഭീഷണിയായി ഡെല്‍റ്റ വകഭേദം. രാജ്യത്തെ നന്‍ജിംഗ് നഗരത്തിലാണ് ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനു പുറമെ രാജ്യതലസ്ഥാനമായ ബീജിംഗില്‍ ആറുമാസത്തിനിടെ ആദ്യമായി കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു. ബുധനാഴ്ച 49 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒരു വര്‍ഷത്തോളമായി രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം വളരെ കുറവാണ്. കര്‍ശന പ്രോട്ടോകോളുകളും വാക്‌സിനേഷനുമാണ് ഇതിന് ചൈനയെ സഹായിച്ചത്. എന്നാല്‍ തീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം ഇതിനെയെല്ലാം തച്ചുടയ്ക്കുമെന്നാണ് സര്‍ക്കാര്‍ ഭയക്കുന്നത്
ചൈനീസ് പ്രവിശ്യകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ നടക്കുന്ന കൊവിഡ് വ്യാപനം സര്‍ക്കാരിന് ആശങ്കയുണ്ടാക്കുന്നുണ്ട്.

.നിലവിൽ ഡെൽറ്റ വകഭേദം വ്യാപിക്കുന്നത് ചൈനയിലെ പ്രധാന ഇന്‍ഡസ്ട്രി, ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബുകളിലൊന്നായ നന്‍ജിംഗ് നഗരത്തിലാണ്.
ജിയാന്‍ഗ്‌സു പ്രവിശ്യയുടെ തലസ്ഥാനമാണ് ഈ നഗരം. 90 ലക്ഷത്തിലേറെ ജനസംഖ്യയാണ് ഈ നഗരത്തിലുള്ളത്. നഗരത്തിലെ ലുകു എയര്‍പോര്‍ട്ടിലാണ് കഴിഞ്ഞ ആഴ്ച ഒരു ഡസനിലേറെ പേരില്‍ കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ ജൂലൈ 21 ന് നഗരത്തില്‍ കൂട്ട കൊവിഡ് പരിശോധന നടന്നു. കണ്ടെത്തിയ കേസുകളിലധികവും ഡെല്‍റ്റ വകഭേദമായിരുന്നു. ചൈനയിലെ തിരക്കേറിയ എയര്‍പോര്‍ട്ടുകളിലൊന്നാണിത്. ഈ സാഹചര്യത്തില്‍ പ്രവിശ്യക്കു പുറത്തും നിലവില്‍ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നുണ്ടാവുമെന്നാണ് ആശങ്ക. പ്രവിശ്യയില്‍ കര്‍ശന പരിശോധനകളാണ് നടക്കുന്നത്. പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം കുത്തനെ കൂട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *