നൂറ് കോടിയലധികം വില വരുന്ന ലഹരിമരുന്ന് മുന്ദ്രയിൽ പിടികൂടി. പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളായ സിയേറാ ലിയോൺ, നൈജർ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാനായി കൊണ്ടുവന്ന ലഹരി മരുന്നാണ് മുന്ദ്രയിലെ കസ്റ്റംസ് വിഭാഗം പിടികൂടിയത്. ദീർഘനേരത്തേക്ക് ഉറക്കം അകറ്റി നിർത്തുന്നതിന് സഹായകമാകുന്നത് മൂലം ഫൈറ്റർ ഡ്രഗ് എന്ന പേരിൽ കുപ്രസിദ്ധി നേടിയ ട്രമാഡോൾ ടാബുകൾ അടക്കമുള്ളവയാണ് കസ്റ്റംസ് പിടികൂടിയിട്ടുള്ളത്. ഈ മരുന്നിന്റെ കയറ്റുമതി നിരോധിച്ചിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രാജ്കോട്ടിൽ നിന്നുള്ള വ്യാപാരി കയറ്റി അയയ്ക്കാനായി എത്തിയ ചരക്ക് കണ്ടെയ്നറിൽ മയക്കുമരുന്ന് കണ്ടെത്തിയത്. വേദനസംഹാരിയായ ഉപയോഗിക്കുന്ന ഡൈക്ലോഫിനാക് എന്ന പേരിലായിരുന്നു ലഹരി മരുന്ന് കൊണ്ടുവന്നത്. മുൻഭാഗത്തും പിൻഭാഗത്തും ഡൈക്ലോഫിനാകും മറ്റൊരു മരുന്നു വച്ച് മധ്യ ഭാഗത്തായി ലഹരി മരുന്ന് വച്ച നിലയിലായിരുന്നു കണ്ടെയ്നർ കണ്ടെത്തിയത്. എന്നാൽ മരുന്നുകളിലെ ബോക്സുകളിൽ ഇവ നിർമ്മിച്ച സ്ഥാപനത്തിന്റെ പേരുകൾ ഇല്ലെന്നാണ് കസ്റ്റംസ് വിശദമാക്കുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ 110 കോടി വില വരുന്നതാണ് കണ്ടെത്തിയ ലഹരിമരുന്ന്.ട്രാമാഡോൾ എന്ന ലഹരി സ്വഭാവമുള്ള വേദന സംഹാരിയുടെ കയറ്റുമതി 1985ലെ എൻഡിപിഎസ് നിയമം അനുസരിച്ച് വിലക്കിയിട്ടുള്ളതാണ്. 2018ൽ ഈ മരുന്ന് ലഹരി വസ്തുവായി വ്യക്തമാക്കിയിട്ടുള്ളതാണ്, നൈജീരിയ, ഘാന അടക്കമുള്ള രാജ്യങ്ങളിൽ ഇത്തരം സിന്തറ്റിക് മരുന്നുകൾക്ക് ലഹരിമരുന്നായുള്ള ഡിമാൻഡ് മൂലമാണ് വലിയ രീതിയിൽ ലഹരി സംഘങ്ങൾ ഇവ കടത്തുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *