തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് നേതാവും ഡിസിസി അംഗവുമായ ചേന്തി അനിലിനെ പാർടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ നിർദേശപ്രകാരമാണ് നടപടി. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ ശക്തനാണ് സസ്പെൻഷൻ നടപടി പ്രഖ്യാപിച്ചത്.

ജോലി തടസപ്പെടുത്തിയെന്നും അപമര്യാദയായി പെരുമാറിയെന്നും ചൂണ്ടിക്കാണിച്ച് ഇന്നലെ അർധരാത്രിയോടെയാണ് അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഒദ്യോ​ഗിക ജോലി തടസപ്പെടുത്തി, അന്യായമായി തടഞ്ഞുവെച്ചു, മോശമായി പെരുമാറൽ, ​ഗതാ​ഗത ത‌ടസമുണ്ടാക്കി എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്.

വെള്ളി വൈകീട്ട് 6 മണിയോടെയാണ് സംഭവം. ശ്രീകാര്യത്ത് ചേന്തി ശ്രീ നാരായണ സാംസ്കാരിക നിലയത്തിലെ ചതയദിനാഘോഷത്തിൽ പങ്കെടുക്കാതെ പോയ മുഖ്യമന്ത്രിയെ കോൺ​ഗ്രസ് പ്രവർത്തകർ വഴിയിൽ തടയുകയായിരുന്നു. ചെമ്പഴന്തിയിലേയ്ക്കുള്ള യാത്രയാണ് പ്രവർത്തകർ തടഞ്ഞത്. വാഹനം നിർത്തിച്ച പ്രവർത്തകരോട് വണ്ടിയിൽ നിന്നും ഇറങ്ങിയ വി ഡി സതീശൻ വളരെ മോശം വാക്കുകൾ ഉപയോ​ഗിച്ചുവെന്നും മോശമായി പെരുമാറിയെന്നും പരാതിയുണ്ട്.

മാസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രിയുടെ തീയതി വാങ്ങിയിരുന്നതായും തുടർന്ന് പരിപാടിക്കായി വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നതായും സംഘാടകർ പറഞ്ഞിരുന്നു. എന്നാൽ അവസാന ദിവസം പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങിയതോടെ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെ തുടർന്ന് സംഘാടകർ പരിപാടി ബഹിഷ്‌കരിക്കുകയുയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *