കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ നല്‍കാന്‍ കഴിയുന്ന തരത്തിൽ സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പോര്‍ട്ടലുകള്‍ വികസിപ്പിക്കണമെന്ന് സുപ്രിംകോടതി. ഗ്രാമത്തിലുള്ളവര്‍ക്ക് അപേക്ഷ നല്‍കാന്‍ നഗരത്തില്‍ എത്തേണ്ട സാഹചര്യം പോര്‍ട്ടലിലൂടെ ഒഴിവാക്കാമെന്നും ഇതുവഴി കളക്ട്രേറ്റുകളിലെ നീണ്ട ക്യൂ ഒഴിവാക്കാന്‍ കഴിയുമെന്നും ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തില്‍ നടപടികളുടെ തല്‍സ്ഥിതി അറിയിക്കാന്‍ സുപ്രിംകോടതി ഈ മാസം 22നാണ് നിര്‍ദേശം നല്‍കിയത് . നഷ്ടപരിഹാര വിതരണത്തിന് രാജ്യമൊട്ടാകെ ഏകീകൃത സംവിധാനം നടപ്പാക്കാന്‍ സാധിക്കുമെന്നും പല സംസ്ഥാനങ്ങളിലും നഷ്ടപരിഹാര വിതരണ വിവരം കേന്ദ്രസര്‍ക്കാരിന് കൈമാറിയിട്ടില്ല എന്നും കോടതി നിരീക്ഷിച്ചു.

കൊവിഡിന് ഇരയായി മരണപ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപവീതം നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിര്‍ദേശിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ ഈ നിര്‍ദേശം സുപ്രിംകോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് സംസ്ഥാനങ്ങള്‍ വേണം ഇത് നല്‍കേണ്ടതെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു. നഷ്ടപരിഹാര വിതരണത്തിന് സുപ്രിംകോടതി നിര്‍ദേശപ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ മാര്‍ഗരേഖയും സമര്‍പ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *