വയനാട് അമ്പലവയലില്‍ വയോധികനെ കൊന്ന് മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച സംഭവത്തില്‍ തെളിവെടുപ്പ് നടന്നു. പ്രതികളായ അമ്മയും പെൺകുട്ടികളുമായുള്ള തെളിവെടുപ്പില്‍ മുഹമ്മദിനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങളായ കോടാലിയും വെട്ടുകത്തിയും കണ്ടെത്തി. മുഹമ്മദിന്‍റെ വെട്ടിയെടുത്ത കാൽ ഉപേക്ഷിക്കാൻ ഉപയോഗിച്ച സ്കൂൾ ബാഗും കണ്ടെത്തി.ഇയാളുടെ മൊബൈൽ ഫോൺ അമ്പലവയൽ ടൗണിനടുത്തുള്ള മ്യൂസിയം പരിസരത്ത് നിന്ന് കണ്ടെത്തി. പെൺകുട്ടികളെ അമ്പലവയൽ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ഇവിടെ നിന്ന് കൽപ്പറ്റ ജുവനൈൽ ജസ്റ്റിസ് ബോർഡിലേക്ക് കൊണ്ടുപോകും.

അതേസമയം പെണ്‍കുട്ടികള്‍ക്ക് മാത്രമായി കൊലപാതകം ചെയ്യാനാകില്ലെന്നും തന്റെ സഹോദരനടക്കം കുടുംബത്തിലെ കൂടുതല്‍ പേർക്ക് കൃത്യത്തില്‍ പങ്കുണ്ടെന്നും മുഹമ്മദിന്റെ ഭാര്യ ആരോപിച്ചു. മുഹമ്മദിനെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു.

മുഹമ്മദിന്റെ ഭാര്യയുടെ സഹോദരന്റെ ഭാര്യയാണ് പൊലീസ് കസ്റ്റഡിയിലുള്ള പെണ്‍കുട്ടികളുടെ അമ്മ. മുഹമ്മദ് ഈ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നെന്നും, ഇതുമായി ബന്ധപ്പെട്ട് തന്റെ സഹോദരന്‍കൂടിയായ പെണ്‍കുട്ടികളുടെ പിതാവുമായി തർക്കമുണ്ടായിരുന്നു എന്ന് മുഹമ്മദിന്റെ ഭാര്യ പറഞ്ഞു.

ഇന്നലെ രാത്രി ഏറെ നേരം പൊലീസ് പ്രതികളെ ചോദ്യം ചെയ്തിരുന്നു. അമ്മയെ മുഹമ്മദ് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കോടാലി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുട്ടികൾ പൊലീസിന് നൽകിയ മൊഴി. കൊലപെടുത്തിയതിന് ശേഷം മൃതദേഹം കഷണങ്ങളായി മുറിച്ച് വിവിധയിടങ്ങളിലായി നിക്ഷേപിക്കാനായിരുന്നു പദ്ധതി. ഇതിനായി വലതുകാൽ മുറിച്ചെടുത്ത് സ്കൂൾ ബാഗിലാക്കി വീടിന് അകലെയുള്ള മാലിന്യ പ്ലാൻ്റിൽ ഒളിപ്പിക്കുകയായിരുന്നു. പിന്നീട് പിടിക്കപ്പെടുമെന്ന് ഭയന്നതോടെയാണ് കീഴടങ്ങാൻ തയ്യാറായതെന്ന് പ്രതികൾ പൊലീസിന് നൽകിയ മൊഴിയിലുണ്ട്. പത്താം ക്ലാസിലും പതിനൊന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥിനികളാണ് പെൺകുട്ടികൾ.

Leave a Reply

Your email address will not be published. Required fields are marked *