കൊച്ചി: ജൂൺ ഒൻപത് മുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം. ജൂലായ് 31 വരെ 52 ദിവസമാണ് നിരോധനം ഏർപ്പെടുത്തുക. കർശനമായി നടപ്പാക്കുന്നതിന് തീരദേശ ജില്ലകളിൽ പ്രത്യേക കൺട്രോൾ റുമൂകൾ തുറക്കും. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകൾ ജൂൺ 9 ന് മുമ്പ് കേരള തീരം വിടണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
കടലിലെ മത്സ്യങ്ങളുടെ പ്രജനനസമയമായതിനാലാണ് ഈ കാലയളവിൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്. യന്ത്രവൽകൃത മത്സ്യബന്ധനം നടത്തിയാൽ മുട്ടയിടാറായ മത്സ്യങ്ങൾ വ്യാപകമായി വലയിലാവുകയും മത്സ്യകുഞ്ഞുങ്ങൾ ഇല്ലാതാവുകയും ചെയ്യും. ഇതിനാലാണ് എല്ലാവർഷം ജൂൺ-ജൂലൈ മാസങ്ങളിൽ നിരോധനം ഏർപ്പെടുത്തുന്നത്.
പരമ്പരാഗത മോട്ടോർ ഘടിപ്പിച്ചിട്ടില്ലാത്ത മത്സ്യബന്ധന ബോട്ടുകളെ ട്രോളിങ് നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ മെയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
