തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പിഎസ്സി നടത്തിയ വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട് പരാതികളുടെ പ്രവാഹമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. ഇതുവരെ 90ലധികം പരീക്ഷകളിലാണ് അട്ടിമറിയും ക്രമക്കേടും നടന്നതായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പരാതികള്‍ ലഭിച്ചിരിക്കുന്നത്. നിലവില്‍ ഉയര്‍ന്നുവന്നിട്ടുള്ള ഈ പരാതികള്‍ വിശദമായി പരിശോധിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം വരും ദിവസങ്ങളില്‍ കൂടുതല്‍ പരീക്ഷകളില്‍ കേസെടുത്തേക്കും.

സംസ്ഥാന ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേട് കേസില്‍ പിഎസ്സിയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ വൈകാതെ പ്രതികളാകുമെന്നാണ് അന്വേഷണ സംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. താല്പര്യമുള്ള ഒരാളെ ബോധപൂര്‍വ്വം ഒന്നാം റാങ്കിലേക്ക് കൊണ്ടുവരുന്നതിനായി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായെന്നും ഇതിലൂടെ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ തടയപ്പെട്ടുവെന്നുമാണ് പ്രധാന കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉടന്‍ തന്നെ കോടതിയില്‍ സമര്‍പ്പിക്കും. പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ തന്നെ പ്രതികളാകുന്ന ചരിത്രത്തിലെ ആദ്യ സംഭവങ്ങളിലൊന്നായി ഇത് മാറും.

ആസൂത്രണ ബോര്‍ഡ് ചീഫ്, കെഎഎസ് തുടങ്ങിയ ചുരുക്കം ചില പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കപ്പുറം 90 വ്യത്യസ്ത പരീക്ഷകളില്‍ ക്രമക്കേട് നടന്നു എന്ന ഗൗരവതരമായ പരാതികളാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. കേവലം 90 പരാതികളല്ല, മറിച്ച് 90 പരീക്ഷകളെക്കുറിച്ചാണ് പരാതി എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കൂടുതല്‍ കേസുകളില്‍ കൃത്യമായ അന്വേഷണം നടത്തേണ്ടതിനാല്‍ ക്രൈംബ്രാഞ്ചിന്റെ നിലവിലെ അന്വേഷണ സംഘത്തെ വിപുലപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള പുതിയ തീരുമാനം രണ്ടു ദിവസത്തിനുള്ളില്‍ ഉണ്ടാകും.

ലഭിച്ചിരിക്കുന്ന മുഴുവന്‍ പരാതികളും അന്വേഷണ സംഘം വരുംദിവസങ്ങളില്‍ വിശദമായി പരിശോധിക്കും. ഇതില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന പരീക്ഷകള്‍ വരെയുണ്ട്. എന്നാല്‍ ഇത്രയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന പരീക്ഷകളില്‍ തെളിവുകള്‍ കണ്ടെത്തുക പ്രായോഗികമല്ലാത്തതിനാല്‍ അത്തരം പരാതികളും, ചില ക്ലറിക്കല്‍ പിഴവുകള്‍ സംബന്ധിച്ച ചെറിയ പരാതികളും ആദ്യഘട്ടത്തില്‍ മാറ്റിവെച്ചേക്കും. പകരം ആസൂത്രണ ബോര്‍ഡ് നിയമനത്തിലേതുപോലെ ക്രിമിനല്‍ സ്വഭാവമുള്ള കേസുകള്‍ കണ്ടുപിടിച്ച് അതില്‍ കര്‍ശനമായ തുടര്‍നടപടികളുമായി മുന്നോട്ടുപോകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.

മുന്‍കാലങ്ങളില്‍ പിഎസ്സി പരീക്ഷകളെക്കുറിച്ച് സമാനമായ ക്രമക്കേടുകള്‍ ആരോപിക്കപ്പെടുമ്പോള്‍, പിഎസ്സി തന്നെ ഒരു പേരിനൊരു ആഭ്യന്തര അന്വേഷണം നടത്തി തെളിവുകളില്ലെന്ന് പറഞ്ഞ് കണ്ണില്‍പ്പൊടിയിടുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെ രേഖകള്‍ കൃത്യമായി പരിശോധിക്കപ്പെടുകയും കൂടുതല്‍ കേസുകളില്‍ വരും ദിവസങ്ങളില്‍ നടപടികള്‍ ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *