രാജ്യത്ത് യുവാക്കള്‍ക്ക് വന്‍ അവസരങ്ങളും സാധ്യതകളുമാണ് നിലവിലുള്ളതെന്ന് ഇലക്ട്രോണിക്‌സ്, വിവര സാങ്കേതിക വിദ്യ, നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റില്‍ സംഘടിപ്പിച്ച ‘ന്യൂ ഇന്ത്യ ഫോര്‍ യങ് ഇന്ത്യ; റ്റെകെയ്ഡ് ഓഫ് ഓപര്‍ച്യൂണിറ്റീസ്’ എന്ന സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത ദശാബ്ദം ഇന്ത്യയുടേതാകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തികച്ചും യാഥാര്‍ത്ഥ്യമാക്കും വിധം രാജ്യം മുന്നേറുകയാണ്. ഭാരതത്തെ അത്തരത്തില്‍ വാര്‍ത്തെടുക്കേണ്ടത് യുവജനങ്ങളാണെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. ബഹിരാകാശരംഗം മുതല്‍ ഇലക്ട്രോണിക് രംഗം വരെ വലിയ സാധ്യതകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അഗ്‌നിപഥ് രാജ്യത്തെ യുവാക്കള്‍ക്ക് നല്‍കുന്നത് മികച്ച അവസരമാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കോഴിക്കോട് എം പി എം കെ രാഘവന്‍, എന്‍ ഐ ടി ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. എന്‍ ഐ ടി സന്ദര്‍ശനത്തിന്റെ ഭാഗമായി രാജീവ് ചന്ദ്രശേഖര്‍, സാങ്കേതിക സഹായത്തോടെ വിവിധ സംരംഭങ്ങള്‍ നടത്തുന്നവരും ഗവേഷകരുമായി കൂടിക്കാഴ്ച നടതുകയും ചെയ്തു.

തുടര്‍ന്ന്, രാജ്യത്തെ വിവിധ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജികളിലെ ഡയറക്ടര്‍മാരുമായും കേന്ദ്ര മന്ത്രി സംവദിച്ചു. കോഴിക്കോട് എന്‍ ഐ ഇ എല്‍ ഐ ടി (NIELIT) യിലായിരുന്നു ചടങ്ങ്. എന്‍ഐടികള്‍ പോലുള്ള രാജ്യത്തെ ഇതര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി NIELITകള്‍ കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കേന്ദ്ര മന്ത്രി നിര്‍ദേശിച്ചു. ഇന്ത്യയെ ട്രില്യണ്‍ ഡോളര്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ആക്കി മാറ്റുന്നതിന് ആവശ്യമായ നൈപുണ്യ വികസനത്തിന് NIELITകള്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *